അഭിറാം മനോഹർ|
Last Modified ബുധന്‍, 5 നവംബര്‍ 2025 (13:49 IST)
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം വെടന് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരന്‍. വേടന് നല്‍കിയ പുരസ്‌കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ വഞ്ചനയാണിതെന്നും ദീദി പറയുന്നു. കോടതി കയറിയാല്‍ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തില്‍ എഴുതിചേര്‍ത്തതില്‍ ഫിലിം ജൂറി കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും ദീദി ആവശ്യപ്പെട്ടു.
വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന വരികള്‍ ഉദാത്തമായതാണ്. എന്നാല്‍ ഇരുളിന്റെ മറവില്‍ പരാതിക്കാര്‍ക്കേറ്റ മുറിവില്‍ നിന്നൊഴുകിയ ചോരയില്‍ ആ പുരസ്‌കാരം അന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകള്‍ക്കും ആ പാതകത്തെ മായ്ക്കാനോ മറയ്ക്കാനോ ആവില്ല. ഫിലിം കോണ്‍ക്ലേവില്‍ സ്ത്രീ പീഡകരെ സംരക്ഷികില്ലെന്ന് സര്‍ക്കാര്‍ നടത്തിയ നയപ്രഖ്യാപനങ്ങളുടെ ലംഘനമാണ് ജൂറി തീരുമാനം. ചലച്ചിത്ര ചരിത്രത്തില്‍ റദ്ദാക്കാനാവാത്ത ആ തീരുമാനം എഴുതിചേര്‍ത്തതില്‍ ഫിലിം ജൂറി പെണ്‍കേരളത്തോട് മാപ്പ് പറയാന്‍ ബാധ്യസ്ഥരാണ്. ദീദി ദാമോദരന്‍ പറഞ്ഞു.