'മമ്മൂക്ക പാവമാണ്, മുൻ‌ശുണ്ഠിക്കാരനാണെന്ന തോന്നൽ വെറുതേ ആണ്, ഞങ്ങളുടെ ലൈഫിൽ സാമ്യതയുണ്ട് ‘; മനസ് തുറന്ന് പൃഥ്വിരാജ്

ഗോൾഡ ഡിസൂസ| Last Modified വെള്ളി, 13 ഡിസം‌ബര്‍ 2019 (14:50 IST)
പൃഥ്വിരാജിനേയും സുരാജ് വെഞ്ഞാറമൂടിനേയും കേന്ദ്ര കഥാപാത്രമാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. നേരത്തേ മമ്മൂട്ടിയേയും ലാലിനേയും നായകന്മാരാക്കി ചിത്രീകരിക്കാനായിരുന്നു ജീൻ പോൾ ലാലിന്റെ ആഗ്രഹം. എന്നാൽ, പല കാരണങ്ങളാൽ ആ കാസ്റ്റിങ് നടക്കാതെ പോവുകയായിരുന്നു. പിന്നീടാണ് പൃഥ്വിയിലേക്ക് എത്തുന്നത്.

ഈ സിനിമ മമ്മൂക്കയ്ക്ക് വേണ്ടി ഒരുക്കിയതാണെന്ന് മാതൃഭൂമി ഓൺലൈനു വേണ്ടി നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു. കാറുകളോട് ഇഷ്ടമുള്ള, വണ്ടി ഭ്രാന്തനായ ഒരാളാണ് ഹരീന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാര്‍. പക്ഷേ പ്രത്യേക ഘട്ടത്തില്‍ ഡ്രൈവിങ് ലൈസന്‍സ് എടുക്കേണ്ട ആവശ്യം വരികയാണ്. ആ സാഹചര്യത്തില്‍ സ്ഥലത്തെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കുരുവിള എന്ന സുരാജ് വെഞ്ഞാറമൂട് ചെയ്യുന്ന കഥാപാത്രത്തെ സമീപിക്കുന്നു. ഇവിടെയാണ് കഥ മാറുന്നത്.

‘ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രം തയ്യാറാക്കിയത് മമ്മൂക്കയ്ക്ക് വേണ്ടി ആയിരുന്നു. അദ്ദേഹം എന്തികൊണ്ടാണ് വേണ്ടെന്ന് വെച്ചതെന്ന് അറിയില്ല. സിനിമ കാണുന്നവർക്ക് എന്റെയും മമ്മൂക്കയുടെയും റിയല്‍ ലൈഫില്‍ സാമ്യങ്ങള്‍ തോന്നിയേക്കാം. കാരണം മമ്മൂക്കയ്ക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. അതുപോലെ തന്നെ എനിക്കും. പറ്റുമ്പോഴൊക്കെ സ്വന്തമായി ഡ്രൈവ് ചെയ്യണെമെന്ന് ആഗ്രഹമുള്ള ആളാണ് ഞാന്‍. അതുപോലെ തന്നെയാണ് അദ്ദേഹവും.‘

‘എന്നേക്കാൾ നന്നാവുക അദ്ദേഹം ചെയ്യുമ്പോൾ തന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. മമ്മൂക്കയെ പുറത്ത് നിന്ന് കാണുന്ന ഒരാള്‍ക്ക് അദ്ദേഹം മുന്‍ശുണ്ഠിക്കാരനാണെന്ന തോന്നല്‍ വന്നേക്കാം. പക്ഷേ അദ്ദേഹം പാവമാണ്.‘- പൃഥ്വിരാജ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :