മണിയുടെ മരണത്തില്‍ പലരും കുറ്റപ്പെടുത്തി, ആ സമയത്ത് കരയാന്‍ പോലും പറ്റിയിരുന്നില്ല; ഉള്ളുലച്ച ദിവസങ്ങളെ കുറിച്ച് ജാഫര്‍ ഇടുക്കി

രേണുക വേണു| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (15:36 IST)

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പലരും തന്നെ സംശയിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് നടന്‍ ജാഫര്‍ ഇടുക്കി. ആ ദിവസങ്ങളില്‍ വലിയ വേദനയോടെയാണ് താന്‍ കടന്നുപോയതെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തായിരുന്നു ജാഫര്‍ ഇടുക്കി. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നാലെ ജാഫര്‍ ഇടുക്കി അടക്കമുള്ള നിരവധി പേര്‍ക്കെതിരെ ആരാപണം ഉയര്‍ന്നിരുന്നു. താന്‍ ആരോപണ ചുഴിയില്‍ അകപ്പെട്ട ആ ദിവസങ്ങളെ കുറിച്ച് ഓര്‍ക്കുകയാണ് ജാഫര്‍ ഇടുക്കി. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

'രണ്ട് കൊല്ലത്തോളം ഈ പഴികള്‍ കേട്ട് വെറുതെ വീട്ടില്‍ ഇരിക്കേണ്ടിവന്നു. എന്റെ ഭാര്യ പലതവണ പറഞ്ഞു എന്തെങ്കിലും ജോലിയ്ക്ക് പോകാന്‍. പലയിടത്തു നിന്ന് മാറ്റി നിര്‍ത്തിയപ്പോഴൊന്നും എനിക്ക് സങ്കടമായിട്ടില്ല. കാരണം ദൈവതുല്യനായിട്ടുള്ള ഒരാളായിരുന്നു മണി. ഒരുപാട് ആളുകള്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി കരയുക വരെ ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ മരിച്ചുവെന്ന് അറിഞ്ഞാല്‍ തലേദിവസം കണ്ടവരെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിക്കില്ലേ? മണി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനുജനും നാട്ടുകാരും ഞങ്ങളെ വിമര്‍ശിച്ചു. അതിനു അവര്‍ക്ക് പൂര്‍ണ അധികാരമുണ്ട്. ഇതിന്റെ പേരില്‍ എന്നെ ആരും സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടില്ല. പക്ഷേ, സിനിമ കുറയാന്‍ കാരണം കേസും ചോദ്യം ചെയ്യലുമെല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഷൂട്ടിങ്ങിന് പറഞ്ഞ സമയത്ത് എത്താന്‍ പറ്റിയില്ലെങ്കിലോ എന്ന വിഷയം വന്നതുകൊണ്ടാണ്. രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കേസ് തള്ളിപ്പോയി. ആ സമയത്ത് ഒന്ന് കരയാന്‍ പോലും പറ്റിയിരുന്നില്ല,' ജാഫര്‍ ഇടുക്കി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :