കുരിശുമരണത്തിന്‍റെ ഓര്‍മ പുതുക്കി ദുഃഖവെള്ളി

ഗേളി ഇമ്മാനുവല്‍| Last Modified വെള്ളി, 10 ഏപ്രില്‍ 2020 (11:53 IST)
യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്‌മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌.

ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തിലായതിനാല്‍ ഭക്‍തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കേണ്ടിയിരുന്നത്. അതില്‍ പലതും ചടങ്ങുകള്‍ മാത്രമായി നടത്തും . വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകേണ്ടിയിരുന്നതാണ്. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണവും നടത്തുമായിരുന്നതാണ്. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ ഇതെല്ലാം ഒഴിവാക്കിയിരിക്കുന്നു.

മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് ദുഃഖവെള്ളിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ പ്രവാഹമാണ് സാധാരണ ഗതിയില്‍ ഉണ്ടാവുക. അവിടെ മാര്‍ത്തോമാ മണ്ഡപത്തില്‍ വിശുദ്ധന്‍റെ തിരുശേഷിപ്പു വണങ്ങി, ആനകുത്തിയ പള്ളി കണ്ട്‌, കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥിച്ച്‌, പൊന്‍കുരിശു വണങ്ങി നേര്‍ച്ചകളര്‍പ്പിച്ച്‌, പാറയില്‍ പതിഞ്ഞ വിശുദ്ധന്‍റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങുന്നതാണ് സാധാരണ ചടങ്ങ്. എന്നാല്‍ അതൊന്നും കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നടക്കുകയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :