“മമ്മുക്കയോട് ഒന്നുപറയണം എന്നെ വിരട്ടരുതെന്ന്” - ദുല്‍ക്കറിനോട് അഭ്യര്‍ത്ഥിച്ച് മഹേഷിന്‍റെ ബേബിച്ചായന്‍!

മമ്മൂട്ടി നേരെ നടന്നുവന്ന് കൈതന്നിട്ട് പറഞ്ഞു - “എന്‍റെ പേര് മമ്മൂട്ടി”!

Mammootty, Kasaba, Alencier Ley Lopez, Dulquer, Fahad, Kammatipaadam, മമ്മൂട്ടി, കസബ, അലന്‍സിയര്‍, ദുല്‍ക്കര്‍, ഫഹദ്, കമ്മട്ടിപ്പാടം
Last Modified ഞായര്‍, 26 ജൂണ്‍ 2016 (12:23 IST)
ഏതൊരു അഭിനേതാവിന്‍റെയും ഏറ്റവും വലിയ ആഗ്രഹമാണ് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഒപ്പം അഭിനയിക്കുക എന്നത്. അലന്‍സിയര്‍ ലേയും അത്തരം ആഗ്രഹം മനസില്‍ കൊണ്ടുനടന്നയാളാണ്. ‘മഹേഷിന്‍റെ പ്രതികാരം’ എന്ന സിനിമയിലെ ‘ബേബിച്ചായന്‍’ എന്ന കഥാപാത്രം വലിയ ഹിറ്റായതോടെയാണ് അലന്‍സിയര്‍ മലയാളത്തിലെ തിരക്കുള്ള നടനായി മാറിയത്.

ദുല്‍ക്കര്‍ സല്‍മാനോടൊപ്പം ‘കമ്മട്ടിപ്പാട’ത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അലന്‍സിയറിനെ തേടി മമ്മൂട്ടിച്ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരമെത്തുന്നത്. ‘കസബ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കോളാറില്‍ എത്തണമെന്നായിരുന്നു പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചത്. അതോടെ അലന്‍സിയറിനെ ഒരു ഭയം ബാധിച്ചു. മമ്മൂട്ടിയെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞുകേട്ട ‘ചൂടന്‍’ ഇമേജാണ് അലന്‍സിയറിനെ പേടിപ്പിച്ചത്.

യാത്രയ്ക്കുള്ള ടിക്കറ്റിന്‍റെയും മറ്റും കാര്യം അടുത്ത ദിവസം അറിയിക്കാമെന്ന് പറഞ്ഞ് പ്രൊഡക്ഷന്‍ കണ്‍‌ട്രോളര്‍ ഫോണ്‍ വച്ചു. എന്നാല്‍ പിറ്റേദിവസം അലന്‍സിയര്‍ ഫോണ്‍ ഓണാക്കിയതേയില്ല. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് പറ്റുമോ എന്നൊരു പേടിയില്‍ നിന്നായിരുന്നു ഇത്. പിറ്റേദിവസം ഫോണ്‍ ഓണാക്കിയപ്പോള്‍ ആദ്യം വന്ന കോള്‍ കോളാറില്‍ നിന്നാണ്. ടിക്കറ്റിന്‍റെ കാര്യം ശരിയായിട്ടുണ്ടെന്ന് അറിയിച്ച് പ്രൊഡക്ഷന്‍ കണ്‍‌ട്രോളറുടെ കോളായിരുന്നു അത്.

അപ്പോള്‍ അലന്‍സിയര്‍ തന്‍റെ യഥാര്‍ത്ഥ പ്രശ്നം പ്രൊഡക്ഷന്‍ കണ്‍‌ട്രോളറോട് അവതരിപ്പിച്ചു. “എന്തിനാ പേടിക്കുന്നത്? മമ്മുക്കയാണ് നിങ്ങളെ വിളിക്കാന്‍ പറഞ്ഞത്” - എന്നായിരുന്നു പ്രൊഡക്ഷന്‍ കണ്‍‌ട്രോളറുടെ മറുപടി. അത്രയുമായപ്പോഴാണ് അലന്‍സിയര്‍ ദുല്‍ക്കറിനോട് വിവരം പറയുന്നത്. “എന്നെ വിരട്ടരുതെന്ന് വാപ്പച്ചിയോട് ഒന്നുപറയണം. വിരട്ടിയാല്‍ എനിക്ക് അഭിനയം വരില്ല” - ദുല്‍ക്കറിനോട് അലന്‍സിയര്‍ അഭ്യര്‍ത്ഥിച്ചു.

കോളാറില്‍ കസബയുടെ സെറ്റിലെത്തിയപ്പോള്‍ മമ്മൂട്ടി പൊലീസ് യൂണിഫോമിട്ട് കൂളിംഗ് ഗ്ലാസും വച്ച് വരുന്നതുകണ്ടു. ആള്‍ക്കൂട്ടത്തില്‍ നിന്ന് മമ്മൂട്ടിയെ നോക്കിക്കാണുകയായിരുന്നു അലന്‍സിയര്‍. ആള്‍ക്കൂട്ടത്തിനിടയിലൂടെ അലന്‍സിയറുടെ അടുത്തെത്തി മമ്മൂട്ടി കൈനീട്ടി - “എന്‍റെ പേര് മമ്മൂട്ടി”!

അലന്‍സിയര്‍ അറിയാതെ കൈകൊടുത്തുപോയി. ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ മമ്മൂട്ടി മറ്റൊരിടത്തേക്ക് പോകുകയും ചെയ്തു. മറ്റുള്ളവര്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞുകേട്ട കഥകള്‍ നല്‍കിയ ഭീതി അതോടെ അലന്‍സിയറിനെ വിട്ടൊഴിഞ്ഞു. പ്രൊഡക്ഷന്‍ കണ്‍‌ട്രോളറുടെ കാതില്‍ അലന്‍സിയര്‍ പറഞ്ഞു - “ഇനി ഞാന്‍ തകര്‍ക്കും” !



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :