എന്നെ മാറ്റിയതല്ല, ഞാന്‍ പി‌ന്‍‌മാറിയതാണ് - ജഗദീഷ്

WEBDUNIA|
PRO
ഏഷ്യാനെറ്റിലെ ‘നമ്മള്‍ തമ്മില്‍’ ടോക്‍ഷോയുടെ അവതാരകന്‍റെ സ്ഥാനത്തുനിന്ന് തന്നെ ആരും മാറ്റിയതല്ലെന്നും താന്‍ സ്വയം മാറിയതാണെന്നും നടന്‍ ജഗദീഷ്. തനിക്ക് തിരക്കായതിനാലാണ് നമ്മള്‍ തമ്മില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്‍‌മാറിയതെന്നും ജഗദീഷ് വിശദീകരിക്കുന്നു.

നമ്മള്‍ തമ്മിലില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയത്തിന്‍റെ ക്ലിപ്പിംഗുകള്‍ ശേഖരിക്കുന്നതിനും റിസര്‍ച്ചിനും ഷൂട്ടിംഗിനുമായി ആഴ്ചയില്‍ മൂന്നു ദിവസങ്ങളെങ്കിലും എടുക്കും. ഏഷ്യാനെറ്റിന്‍റെ തന്നെ കോമഡി സ്റ്റാര്‍സിന്‍റെ ഷൂട്ടിംഗിലും പങ്കെടുക്കേണ്ടതുണ്ട്. സിനിമയിലെ തിരക്കുകള്‍ കൂടിയായപ്പോള്‍ ടി വി ഷോകള്‍ക്കായി അധികം സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നില്ല - ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കി.

താന്‍ നമ്മള്‍ തമ്മിലില്‍ നിന്ന് പിന്‍‌മാറിയെങ്കിലും ചില സ്പെഷ്യല്‍ എപ്പിസോഡുകള്‍ താന്‍ തന്നെ അവതരിപ്പിക്കുമെന്നും ജഗദീഷ് അറിയിച്ചു. നമ്മള്‍ തമ്മിലില്‍ നിന്ന് ഒഴിവായെങ്കിലും കോമഡി സ്റ്റാര്‍സിലെ പ്രധാന ജഡ്ജായി ജഗദീഷ് തുടരും.

അതേസമയം, നമ്മള്‍ തമ്മിലിന്‍റെ റേറ്റിംഗിലുണ്ടായ വന്‍ ഇടിവിനെ തുടര്‍ന്ന് ജഗദീഷിനെ അവതാരകന്‍റെ സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശ്രീകണ്ഠന്‍‌നായര്‍ മാറിയതിനുശേഷം അവതാരകനായെത്തിയ ജഗദീഷ് രണ്ടു വിഷയങ്ങളിലാണ് ചര്‍ച്ച സംഘടിപ്പിച്ചത്. വരുന്ന തെരഞ്ഞെടുപ്പ് ഏതു മുന്നണിക്കായിരിക്കും അനുകൂലമാവുക എന്നതായിരുന്നു ആദ്യത്തെ വിഷയം. ഈ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് ജഗദീഷ് പ്രകടിപ്പിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മലയാള സിനിമയിലെ പ്രതിസന്ധിയായിരുന്നു രണ്ടാമത്തെ ചര്‍ച്ചാവിഷയം. അവതാരകന്‍റെ നിഷ്പക്ഷതയെക്കാള്‍ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയെന്ന നിലയിലുള്ള അഭിപ്രായ പ്രകടനങ്ങളായിരുന്നുവത്രെ ചര്‍ച്ചയിലുടനീളം ജഗദീഷ് പ്രകടിപ്പിച്ചത്. ഇതോടെ ജഗദീഷിനെ മാറ്റണമെന്ന അഭിപ്രായം ഏഷ്യാനെറ്റിന്‍റെ ഉന്നതവൃത്തങ്ങളില്‍ സജീവമാകുകയായിരുന്നു എന്നും പറയപ്പെടുന്നു.

ചിത്രത്തിന് കടപ്പാട് - ഏഷ്യാനെറ്റ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :