1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam Vismaya Suicide Case Dowry issue

സ്ത്രീധനമായി ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന്‍ സ്വര്‍ണം, പത്ത് ലക്ഷത്തിനടുത്ത് വിലവരുന്ന വണ്ടി; വിസ്മയയെ മര്‍ദിക്കാന്‍ കാരണം വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ്

Kollam Suicide
കൊല്ലത്ത് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച 24 കാരി വിസ്മയയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍. സ്ത്രീധനത്തിലുള്ള അതൃപ്തിയെ തുടര്‍ന്ന് വിസ്മയയെ ഭര്‍ത്താവ് കിരണ്‍ തുടര്‍ച്ചയായി പീഡിപ്പിക്കാറുണ്ടെന്നാണ് വിസ്മയയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. 
 
സ്ത്രീധനമായി ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന്‍ സ്വര്‍ണം, പത്ത് ലക്ഷത്തിനടുത്ത് വില വരുന്ന വണ്ടി എന്നിവ നല്‍കാമെന്നാണ് പറഞ്ഞിരുന്നത്. അതെല്ലാം കൊടുത്തു. കാറിന് പകരം പത്ത് ലക്ഷം രൂപ വേണമെന്നായിരുന്നു കിരണിന്റെ ആവശ്യം. സ്ത്രീധനമായി കിട്ടിയ വണ്ടി മോശമാണെന്ന് പറഞ്ഞും വിസ്മയയെ മര്‍ദിക്കാറുണ്ട്. കാര്‍ വില്‍ക്കാന്‍ താന്‍ സമ്മതിച്ചില്ലെന്നും അതാണ് കിരണിന് പക കൂടാന്‍ കാരണമെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു.

കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവായ കിരണിന്റെ ആവശ്യമെന്നും അത് മകൾ തന്നോട് പറഞ്ഞെന്നും, എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും മകളോട് താൻ പറഞ്ഞതോടെ ആ കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്നും പെൺകുട്ടിയുടെ അച്ഛൻ പറയുന്നു.
 
കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വാട്സ്ആപ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂര മര്‍ദനങ്ങള്‍ ആണെന്ന് ഈ വാട്സ്ആപ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നു. തൂങ്ങിമരിക്കുന്നതിനു മുന്‍പുള്ള ദിവസം ബന്ധുവിന് അയച്ച മെസേജ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 
 
മുഖത്തും കൈകളിലും മുറിവേറ്റതിന്റെ പാടുകളും അടികൊണ്ടു നീലിച്ചതിന്റെ പാടുകളടക്കമുള്ള ചിത്രങ്ങളും വിസ്മയ ബന്ധുക്കള്‍ക്ക് അയച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചിരുന്നതെന്ന് ഈ സന്ദേശങ്ങളില്‍ പറയുന്നുണ്ട്. 'ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത വിളിച്ചു. കുറേ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോ മുടിയില്‍ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി,' വാട്സ്ആപ് മെസേജില്‍ പറയുന്നു. ശരീരത്തില്‍ ഭര്‍ത്താവിന്റെ പീഡനങ്ങളേറ്റതിന്റെ ചിത്രങ്ങളും വിസ്മയ വാട്സ്ആപ്പില്‍ അയച്ചിട്ടുണ്ട്. 
 
കഴിഞ്ഞ വര്‍ഷം മേയ് 31 നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍നായരുടെയും സജിതയുടെയും മകള്‍ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥനാണ് കിരണ്‍.
 
ഇന്ന് പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശൂരനാട് പൊലീസാണ് കേസന്വേഷിക്കുന്നത്. 
 
 
 
 
 
അടുത്ത ലേഖനം
ദിവസവും യോഗ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ, പ്രിയപ്പെട്ട ആസനം സോഫാസനം: ശശി തരൂർ