ഇന്ത്യയ്ക്ക് ആശ്വസിക്കാം, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ബുമ്ര കളിച്ചേക്കും

Jasprit Bumrah cricket news,Ravi Shastri on Jasprit Bumrah,ജസ്പ്രീത് ബുമ്രയ്ക്ക് പിന്തുണയില്ലെന്ന് രവി ശാസ്ത്രി,രവി ശാസ്ത്രിയുടെ വിമർശനം,ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര
Jasprit Bumrah
അഭിറാം മനോഹർ| Last Modified ഞായര്‍, 29 ജൂണ്‍ 2025 (18:18 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിച്ചേക്കും. ഇന്ത്യന്‍ ടീമിന്റെ പരിശീലന സെഷനുകളില്‍ ബുമ്ര സജീവമായി പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ടെസ്റ്റില്‍ 44 ഓവര്‍ പന്തെറിഞ്ഞ ബുമ്ര രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ലീഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ബുമ്ര അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ ബുമ്ര നിറം മങ്ങിയത് ഇന്ത്യന്‍ തോല്‍വിയില്‍ നിര്‍ണായകമായിരുന്നു.


പരമ്പരയ്ക്ക് മുന്‍പ് തന്നെ ബുമ്ര അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ 3 മത്സരങ്ങളില്‍ മാത്രമെ കളിക്കുകയുള്ളുവെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗംഭീര്‍ ആദ്യ ടെസ്റ്റിന് ശേഷവും വ്യക്തമാക്കിയിരുന്നു. ബുധനാഴ്ചയാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് തുടക്കമാവുക. മത്സരത്തില്‍ ഷാര്‍ദൂല്‍ താക്കൂറിന് പകരം നിതീഷ് റെഡ്ഡി ടീമിലെത്തിയേക്കും. കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഷാര്‍ദൂല്‍ നടത്തിയത്.

രവീന്ദ്ര ജഡേജയ്ക്ക് പകരം ചൈനാമാനായ കുല്‍ദീപ് യാദവ് രണ്ടാം ടെസ്റ്റിലെത്തുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പിന്നിനെതിരെ ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് തുടങ്ങിയ യുവതാരങ്ങള്‍ക്കുള്ള ദൗര്‍ബല്യം മുതലെടുക്കാനാണ് ഈ തീരുമാനം. 2024ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയേക്കാള്‍ മികച്ച പ്രകടനമായിരുന്നു കുല്‍ദീപ് നടത്തിയത്. എന്നാല്‍ മിഡില്‍ ഓവറില്‍ വിശ്വസിക്കാവുന്ന ബാറ്റര്‍ കൂടിയായ രവീന്ദ്ര ജഡേജയെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യത കുറവാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :