ആനക്കൂട്ടത്തെ ഓടിക്കാൻ സഹായിച്ച വിഗ്രഹം അങ്ങനെ ഗണപതിയായി!

ആനക്കൂട്ടത്തെ ഓടിക്കാൻ സഹായിച്ച വിഗ്രഹം അങ്ങനെ ഗണപതിയായി!

Rijisha M.| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (19:19 IST)
ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ വണ്ടന്‍മേട് ശ്രീ മഹാഗണപതിക്ഷേത്രം. ഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏകക്ഷേത്രമാണിത്. കേരളത്തിലെ അറിയപ്പെടുന്ന ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഗണപതിയെ പ്രധാന പ്രതിഷ്‌ഠയായി വയ്‌ക്കുന്നതുകൊണ്ടുതന്നെ ഗണേഷ ചതുർത്ഥിയ്‌ക്ക് പ്രത്യേക പൂജകളും മറ്റും ഉണ്ടാകുകയും ചെയ്യും.

പണ്ട് ഇവിടം വനമായിരുന്നു. കാട്ടുമൂപ്പന്‍മാരുടെ തലവനായ ഊരുമൂപ്പന്‍ കാട്ടില്‍ നിന്ന് കിട്ടിയ ഒരു വിഗ്രഹം വലിയ മൂപ്പനെ ഏല്‍പ്പിച്ചു. രാത്രിയായപ്പോള്‍ ആക്രമിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കാന്‍ വിഗ്രഹം അവര്‍ക്ക് സഹായകമായി. ദേവസാന്നിദ്ധ്യം വെളിവായപ്പോള്‍ ആരാധനതുടങ്ങി അങ്ങനെ ക്ഷേത്രവുമുണ്ടായി.

സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ മുന്നില്‍ ധ്വജമുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ടപവും, വലിയ ബലിക്കലും, കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളില്‍ ഒന്നാണ്. ശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാഗണപതി. ശ്രീകോവിലിന്‍റെ വലതു ഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും .

മഹാഗണപതിഹോമമാണ് പ്രധാന വഴിപാട്.ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം കുംഭമാസത്തിലെ ഭരണിക്ക് കൊടിയേറി മകയിരം നാളില്‍ ആറാട്ടോടെ അവസാനിക്കുന്നു.

ആറാട്ടിനോട് അനുബന്ധിച്ച് ഏലക്കാവ്യാപാരികള്‍ ഏലം കൊണ്ടുള്ള പറയും ഭക്തജനങ്ങള്‍ നാണയം കൊണ്ടുള്ള പറയും കാണിക്കയായി സമ്മര്‍പ്പിക്കും.

ക്ഷേത്രത്തിലേക്കുള്ള വഴി:
കട്ടപ്പന - കുമളി റൂട്ടില്‍ വണ്ടന്‍മേട് ജംഗ്ഷന്‍,അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ ക്ഷേത്രമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :