പട്ടാള കാന്റീനിലെ മദ്യം മറിച്ചു വിറ്റാൽ കർശന നടപടിയെടുക്കും; കരസേനാ മേധാവി

പട്ടാള കാന്റീനിലെ മദ്യം മറിച്ചു വിറ്റാൽ കർശന നടപടിയെടുക്കും; കരസേനാ മേധാവി

ന്യൂഡൽഹി| Rijisha M.| Last Modified വ്യാഴം, 12 ജൂലൈ 2018 (11:29 IST)
പട്ടാള കാന്റീനിൽനിന്ന് വാങ്ങുന്ന മദ്യം മറിച്ചുവിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മുന്നറിയിപ്പ്. ഇതുൾപ്പെടെ അഴിമതി തടയാൻ ലക്ഷ്യമിട്ടുള്ള 37 നിർദ്ദേശങ്ങളാണ് ജനറൽ റാവത്ത് സേനാംഗങ്ങൾക്കു നൽകിയിരിക്കുന്നത്. സേനയിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികൾ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള നടപടികൾക്ക് തുടക്കം.

വിരമിച്ച ഓഫിസർമാരെ സേവിക്കാൻ സേനാംഗങ്ങളെ നിയോഗിക്കുന്നതു വിലക്കിയും സേനാ ക്യാംമ്പുകളിൽ നടക്കുന്ന ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി നടത്തുന്ന സേനാംഗങ്ങൾ ആരായാലും അവരുടെ പദവിയും റാങ്കും നോക്കാതെ ഒഴിവാക്കും. പെൻഷൻ പോലും നൽകാതെ അവരെ പുറത്താക്കാനും മടിക്കില്ല. ഔദ്യോഗിക തലത്തിലേക്കുള്ള പദവികൾ ലക്ഷ്യമിട്ട് മേലുദ്യോഗസ്ഥനെ അനാവശ്യമായി സേവിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും കണ്ടെത്തും.

സേനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശത്രു വിഭാഗങ്ങൾ പ്രചരിപ്പിക്കുന്ന അടിസ്ഥാനരഹിത ആരോപണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ജനറൽ റാവത്ത് മുന്നറിയിപ്പു നൽകി. അതേസമയം, ആത്മാർഥമായി ജോലി ചെയ്യുന്ന ഓഫീസർമാർക്ക് അർഹിക്കുന്ന അംഗീകാരം നൽകും. എണ്ണയിൽ മുക്കിയ അനാരോഗ്യ ഭക്ഷ്യ പദാർഥങ്ങൾ (പകോഡ, പൂരി) ഒഴിവാക്കി, പകരം ഊർജദായകമായ ഭക്ഷണം സേനാംഗങ്ങൾക്കു ലഭ്യമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :