'ഇന്ത്യയെ കുട്ടിച്ചോറാക്കുന്നത് ആലിബാബയും ആ 41 കള്ളന്മാരും‘ - മോദിയെ ട്രോളി വി എസ്

ഞങ്ങൾ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേർന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ്.

Last Modified ശനി, 13 ഏപ്രില്‍ 2019 (09:42 IST)
ആലിബാബയും 41 കള്ളന്മാരും എന്ന മട്ടിൽ ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭരണ പരിഷ്കരണ ചെയർമാൻ വി എസ് അച്യുതാനന്ദൻ. പതിനായിരക്കണക്കിന് കോടി രൂപ ചാക്കിൽ കെട്ടി വിജയ് മല്യയെപ്പോലെ, നീരവ് മോദിയെപ്പോലെ ഓരോരുത്തരായി രാജ്യം വിടുന്നു. അതിന് കാവൽ നിൽക്കുകയാണ് ഭരണകർത്താക്കൾ. മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ്
സ്ഥാനാർത്ഥി വി പി സാനുവിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം റാലി കിഴക്കേത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

ഞങ്ങൾ കള്ളന്മാരാണ് എന്ന് അഭിമാനത്തോടെ പറയുന്ന നേതാക്കളും ശിങ്കിടികളും ചേർന്ന് രാജ്യത്തെ കുട്ടിച്ചോറാക്കുകയാണ്. ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചുകൊണ്ട് സമ്പദ്ഘടന തകര്‍ത്തുകൊണ്ട് വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് ഇന്ത്യയെ നാമാവശേഷമാക്കുകയാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ.

ബീഫ് കഴിച്ചുവെന്നും, ഉയർന്ന ജാതിക്കാരുടെ കിണറുകളിൽ നിന്നും വെള്ളം കുടിച്ചുവെന്നും ആരോപിച്ച് ‘പുതിയ ഭാരതത്തി’ന്റെ വക്താക്കൾ ദളിതരെയും ഇതരമതസ്ഥരെയും തല്ലികൊല്ലുന്നത് നമ്മൾ കണ്ടതാണ്. ഇതേ കുറിച്ച് പ്രതികരിക്കുന്ന ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം ഇവരുടെ കൊലകത്തിക്കും വെടിയുണ്ടകൾക്കും ഇരയാകുകയാണ്. നമ്മുടെ നാടിനെ ബാധിച്ച ബി.ജെ.പി. എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും മാറ്റാൻ നമുക്കുള്ള ഏക മാർഗമാണ് ഈ തെരഞ്ഞെടുപ്പ്. ഇതിനായി പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് വേണ്ടതെന്നും വി.എസ്. പറഞ്ഞു.

കർഷകർ കടക്കെണിയിൽ അകപ്പെട്ടു ജീവനെടുക്കുന്നത് പ്രധാനമന്ത്രി കാണുന്നില്ല. ദൽഹിയിൽ നടന്ന കർഷകരുടെ വമ്പൻ റാലികളെ കുറിച്ചും മോദി അറിഞ്ഞിട്ടില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നത് ശ്രദ്ധിച്ചിട്ടേയില്ല. കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധിച്ചപ്പോഴും ജി.എസ്.ടി. കൊണ്ടുവന്നും ജനങ്ങളുടെ നട്ടെല്ലൊടിഞ്ഞതും അവര്‍ കണ്ടില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :