മദ്യപിച്ച് ലക്ക് കെട്ട് കല്യാണം കഴിക്കാനെത്തി, വരനെ വധു ഇറക്കിവിട്ടു

കാൺപൂർ| VISHNU N L| Last Modified വ്യാഴം, 30 ഏപ്രില്‍ 2015 (13:56 IST)
വിവാഹത്തിന് മദ്യപിച്ച് ലക്കുകെട്ടെത്തിയ വരനെ ഭര്‍ത്താവായി വേണ്ടെന്ന് വധു. വരന്‍ മദ്യപിച്ച് സുബോധം നഷ്ടപ്പെട്ട നിലയിലാണ് എന്ന് മനസിലാക്കിയ വധു മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വിവാഹത്തിന് വിസമ്മതം അറിയിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശിലെ മഹോബ ജില്ലയിലെ അജ്‌നാര്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങിന് ഒരുക്കിയ ഡി ജെ പാര്‍ട്ടി നിര്‍ത്തിയതോടെയാണ് വരന്‍ അരവിന്ദും കൂട്ടരും ബഹളം വെച്ച് തുടങ്ങിയത്.
വേദിയിൽ കേൾപ്പിച്ചിരുന്ന പാട്ട് നിർത്തിയതാണ് വരനെ പ്രകോപിപ്പിച്ചത്.

മുഹൂർത്തത്തിന് തൊട്ടു മുൻപാണ് വിവാഹ വേദിയിൽ മദ്യപിച്ച് പൂസായി വഴക്കുണ്ടാക്കുന്ന വരനെ വധു കണ്ടത് .
അപ്പോൾ തന്നെ വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച വധു വരനോട് വേദിയിൽ നിന്നിറങ്ങിപ്പോകാനും ആവശ്യപ്പെട്ടു. മദ്യപിച്ചെത്തിയ വരനുമൊത്തുള്ള വിവാഹം വേണ്ട എന്ന് തീര്‍ത്തുപറഞ്ഞ് ഇറങ്ങിപ്പോയ വധു വീട്ടിലെത്തി മുറിയില്‍ കയറി കതകടച്ചു. പെണ്‍കുട്ടി പറയുന്നതിനെ മാതാപിതാക്കളും ബന്ധുക്കളും കൂടി പിന്തുണച്ചതോടെ വരനും സംഘവും നാണം കെട്ട് ഇറങ്ങിപ്പോകേണ്ട സ്ഥിതി വന്നു. പെൺകുട്ടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഗ്രാമവാസികളും രംഗത്തെത്തി.

വിവാഹം മുടങ്ങിയതിനെതിരെ വരന്റെ ആള്‍ക്കാര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍ പെണ്‍കുട്ടിക്ക് വിവാഹം വേണ്ടെങ്കില്‍ പോലീസ് പിന്നെ എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വരനും കൂട്ടരും മദ്യപിച്ചിരുന്നു എന്നും ഇവരാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത് എന്നും നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :