പുലിമുരുകൻ വേട്ട തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (13:09 IST)
2016ൽ മലയാളക്കര ആഘോഷമാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു 'പുലിമുരുകൻ'. മുരുകനായി എത്തിയപ്പോൾ മുമ്പുണ്ടായിരുന്ന റെക്കോർഡുകളെല്ലാം തകർന്നടിഞ്ഞു. ഇന്ന് ഒക്ടോബർ 7, നാലുവർഷം മുമ്പ് ഇതുപോലൊരു ഒക്ടോബർ മാസത്തിലെ ഏഴാം തീയതി ആയിരുന്നു തിയറ്ററുകളിലെത്തിയത്. അന്ന് തുടങ്ങിയ ജൈത്രയാത്ര നാലു
വർഷങ്ങൾക്കിപ്പുറവും ആരാധകരുടെ മനസ്സുകളിലൂടെ തുടരുകയാണ്. യുവാക്കളെയും കുട്ടികളെയും കുടുംബപ്രേക്ഷകരേയും ഒരു പോലെ കയ്യിൽ എടുക്കുവാൻ സംവിധായകൻ വൈശാഖിനും ടീമിനും ആയി. നരനും നരസിംഹവും പോലെ മോഹൻലാലിൻറെ മറ്റൊരു അവതാരമായി 'പുലിമുരുകൻ' മാറി.

തോളിൽ ശൂലവുമായി എത്തി, വരയൻ പുലികൾക്ക് മുമ്പിൽ കൈ കുത്തി നിൽക്കുന്ന മോഹൻലാലിൻറെ ആക്ഷൻ കുട്ടികളുടെ മനസ്സിൽ പോലും ആഴത്തിൽ പതിഞ്ഞിരുന്നു. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ 105 കോടി രൂപയോളം സിനിമയ്ക്ക് നേടാനായി. ഏകദേശം 152 കോടി രൂപയോളം ആഗോളതലത്തിൽ പുലിമുരുകൻ കളക്ഷൻ നേടി.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് പതിപ്പുകളും പുലിമുരുകന്‍റേതായി ഇറങ്ങി. ഹിന്ദിയിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തു. ‘ഷേര്‍ കാ ശിക്കാര്‍' എന്ന പേരിലാണ് പുലിമുരുകന്റെ ഹിന്ദി ഡബ്ബഡ് പതിപ്പ് പുറത്തിറങ്ങിയത്.

കമാലിനി മുഖർജി, ജഗപതി ബാബു, വിനു മോഹൻ, സിദ്ദിഖ്, ലാൽ, സുരാജ് വെഞ്ഞാറമൂട്, ബാല, നമിത, നന്ദു, സേതുലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :