പതിഞ്ഞ താളത്തില്‍ നിന്ന് മികച്ചൊരു കുറ്റാന്വേഷണ ചിത്രത്തിലേക്ക്, കരുത്തുറ്റ പ്രകടനവുമായി ദുല്‍ഖര്‍; 'സല്യൂട്ട്' റിവ്യു

രേണുക വേണു| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (08:16 IST)

മലയാള സിനിമയില്‍ വേറിട്ട അവതരണ ശൈലിയുമായി ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ട്. പതിവ് ഫോര്‍മുലകളില്‍ നിന്ന് വ്യതിചലിച്ചുള്ള മികച്ചൊരു കുറ്റാന്വേഷണ ചിത്രമാകുകയാണ് സല്യൂട്ട്. സ്ലോ പേസില്‍ കുറ്റാന്വേഷകന്റെ മാനസിക പരിസരങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ച് കഥ പറയുകയാണ് സിനിമ. അതുകൊണ്ട് തന്നെ ആദ്യ കാഴ്ചയില്‍ എല്ലാവിധ പ്രേക്ഷകരേയും സിനിമ തൃപ്തിപ്പെടുത്തുന്നില്ല.

ക്ലീന്‍ ത്രില്ലര്‍ എന്ന് തന്നെ സല്യൂട്ടിനെ വിശേഷിപ്പിക്കാം. പുതുമയുള്ള സിനിമാറ്റിക് അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നതില്‍ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.

മലയാളത്തില്‍ കണ്ടുവരുന്ന ത്രില്ലര്‍ സിനിമകളുടെ സ്ഥിരം പാറ്റേണ്‍ അല്ല സല്യൂട്ടിന്റേത്. ക്ലൈമാക്‌സില്‍ അടക്കം ആ ക്ലീഷേകളെ ചിത്രം പൊളിച്ചെഴുതുന്നുണ്ട്. ഒരു കൊലപാതക കേസിലെ കുറ്റവാളികളെ കണ്ടെത്താനുള്ള സമ്മര്‍ദത്തിലാണ് ഡി.വൈ.എസ്.പി. അജിത് കരുണാകരനും എസ്.ഐ.അരവിന്ദ് കരുണാകരനും. ഒരു കേസ് തെളിയിക്കുക എന്നത് അന്വേഷണ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടുത്തോളം മാനസികമായ വലിയ സമ്മര്‍ദം തന്നെയാണ്. ആ സമ്മര്‍ദങ്ങളെ കൂടി പ്രേക്ഷകരിലേക്ക് എത്തിച്ചുകൊണ്ടാണ് സല്യൂട്ട് കഥ പറയുന്നത്. ത്രില്ലര്‍ ഫോര്‍മാറ്റില്‍ കഥ പറയുന്ന ചിത്രം ഒരേസമയം ഇമോഷണല്‍ ത്രില്ലര്‍ കൂടിയാകുന്നുണ്ട്.

സ്ലോ പേസ്ഡ് ആയിട്ടുള്ള ഒരു ആഖ്യാനമാണു ബോബി സഞ്ജയമാരുടെ തിരക്കഥ അവലംബിക്കുന്നത്. അതിനനുസരിച്ചുള്ള ക്ലിയര്‍ ഡയറക്ഷനിലൂടെ റോഷന്‍ ആന്‍ഡ്രൂസും കയ്യടി വാങ്ങുന്നു. പഴക്കം ചെല്ലും തോറും വീര്യം കൂടുന്ന വീഞ്ഞിനെ പോലെയാണ് ചിത്രം. പതിയെ പതിയെ പ്രേക്ഷകരിലേക്ക് സിനിമ ആഴ്ന്നിറങ്ങുന്നുണ്ട്. അജിത് കരുണാകരന്‍ എന്ന കഥാപാത്രത്തെ മനോജ് കെ.ജയനും അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാനും മികച്ചതാക്കി. ഒരേസമയം കരുത്തുറ്റ, സ്‌റ്റൈലിഷ് ആയ, കണ്‍ട്രോള്‍ഡ് ആയ രീതിയില്‍ തന്റെ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന താരവും നടനും വിജയിച്ചിരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :