ഓണമെത്ര നിര്‍ജ്ജീവമായിപ്പോയെന്ന് ഒട്ടൊരു പിടച്ചിലോടെയാണ് അഞ്ജിത ഓര്‍ത്തത്. പുത്തന്‍ കോടികളും സമ്മാനങ്ങളും വാരിനിറക്കുന്ന പഴയ ഓണക്കാലങ്ങള്‍ മനസ്സിലൊരു വിള്ളല്‍ വിഴ്ത്തി. ബാല്യത്തിന്‍റെയും കൌമാരത്തിന്‍റെയും കളിചിരികള്‍ വ്യര്‍ഥമായി ചെവിയിലലയ്ക്കുന്നു.
ഒന്നുമില്ല. ബാല്യവും കൌമാരവും കാത്തുവച്ച പൂമൊട്ടുകള്‍ ഒഴിഞ്ഞ കിളിക്കൂട്ടില്‍ അനാഥമായി ചിതറിക്കിടക്കുന്നു. ഈ ഒരോണക്കാലത്തുപോലും ഒരു പൂവിരിക്കാതെ. മുറ്റത്തു നില്‍ക്കുന്ന മൊസാണ്ട പൂത്തുലഞ്ഞു നിലത്തേക്കു ചാഞ്ഞുകിടന്നു. അപ്പുറത്ത് പേരറിയാത്ത നീലപ്പൂക്കള്‍, അതിനുമപ്പുറത്ത് നന്ദലാല്‍ നട്ടുപിടിപ്പിച്ച ചെടികളില്‍ നിറയെ പൂക്കള്‍..
ഇവയല്ല ആ വെളുത്തപൂക്കള്‍... നിറമില്ലാത്ത... സുഗന്ധമില്ലാത്ത ആ വെളുത്ത പൂക്കള്‍... അവ മാത്രം നിറയ്ക്കുന്നൊരു പൂക്കളമാണ് തനിക്കു വേണ്ടത്. അതിനീ സിമന്‍റുകാട്ടില്‍ വിരിഞ്ഞ കൃത്രിമപ്പൂല്ലളല്ല വേണ്ടത്. ജയന്തനുമൊന്നിച്ച് കൈപിടിച്ചു നടന്ന വഴികള്‍. ആള്‍ത്തിരക്കില്ലാത്ത ആ വഴികളില്‍ വിരിഞ്ഞുനിന്ന് വെളുത്ത കാട്ടുപൂക്കള്‍.
കൌമാരത്തിന്‍റെ നഷ്ടസ്വപ്നങ്ങള്‍ മണക്കുന്ന ആ പൂക്കള്‍ ഒരിക്കല്‍ കൂടി നെഞ്ചോടു ചേര്‍ക്കാന്‍ കൊതിച്ചിരുന്നു. കല്ലും മുള്ളും പൂവുമൊക്കെ നിറഞ്ഞ ആ കുണ്ടനിടവഴിപോലും മാറിയിരിക്കുന്നു. ജയന്തന്‍ ആരായിരുന്നു എന്നു ചോദിച്ചാല്‍ കൃത്യമായ മറുപടിയില്ല. ജയന്തന് കാമുകിയായിരുന്നില്ല ഞാന്‍. ആ സ്ഥാനത്ത് മറ്റൊരാള്‍ ഉണ്ടായിരുന്നു.
|