മലയാളിയുടെ അഭിമാനമാണ് എം.ടി.വാസുദേവന്‍നായര്‍. ഭാഷയുടെ തെളിമ കൊണ്ട് മലയാളിക്ക് സുഗന്ധമേകിയ മഹാന്‍.
നാലുകെട്ട്. ബന്ധങ്ങളുടെ സങ്കീര്‍ണതക്കൊപ്പം ഒരു കാലഘട്ടത്തെ രേഖപ്പെടുത്തുന്ന കൃതി. നാലുകെട്ടിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കേണ്ടതു തന്നെയാണ്.
മലയാളത്തിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിയ സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. 2008ലാണ് അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനം. പക്ഷെ സാംസ്‌കാരിക കേരളം ഇത് അറിഞ്ഞ മട്ടില്ല.
ബഷീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സാഹിത്യക്കാരനാണ് വാസുദേവന്‍ നായര്‍. അദ്ദേഹം എന്തായാലും ബഷീറിനെ അവഗണിക്കുവാന്‍ ഇഷ്‌ടപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഒരു സാഹിത്യക്കാരന്‍ അല്ലായെന്ന് എല്ലാവര്‍ക്കും അറിയാം.
എന്നാല്‍, എം.ടി.വിചാരിച്ചതുകൊണ്ട് മാത്രം എന്തു നടക്കുവാന്‍?. കേരളീയ സാഹിത്യ അക്കാദമിയിലെ മേലാളന്‍മാര്‍ തന്നെ അത് വിചാരിക്കണം. പക്ഷെ, ഇങ്ങനെയൊരു സംഭവം അക്കാദമി അറിഞ്ഞ മട്ടില്ല. സമൂഹത്തിനെ മൊത്തം ബാധിച്ചിരിക്കുന്ന മറവി രോഗം അക്കാദമിയേയും പിടികൂടി തുടങ്ങിയിരിക്കുന്നു.
ചിത്രക്കാരനായ ദേവന്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ബഷീര്‍ ഒരു മുസ്ലീമായതു കൊണ്ടാണോ അദ്ദേഹത്തിന്‍റെ കൃതികളുടെ അമ്പതാം വാര്‍ഷികവും അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനവും ആഘോഷിക്കാത്തതെന്ന് ദേവന്‍ ചോദിക്കുന്നു.
വരേണ്യ ഭാഷക്ക് എതിരെ കീഴാള ഭാഷ കൊണ്ട് കലാപം നടത്തിയ എഴുത്തുകാരനാണ് ബഷീര്‍. അതേസമയം ആഗോളവല്‍ക്കരണത്തിന്‍റെ ഈ കാലഘട്ടത്തില്‍ കീഴാള ഭാഷ സ്വന്തമായി ഇടം നേടിയിരിക്കുന്നു. എന്നിട്ടും മലയാളത്തില്‍ കീഴാളശബ്ദം രേഖപ്പെടുത്തിയ ബേപ്പൂരിന്‍റെ സുല്‍ത്താനെ മറന്നത് ഗുരുനിന്ദ തന്നെയാണ്.
എം.ടിയും മരിക്കും. വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്‍റെ നൂറാം ജന്മദിനം വന്നെത്തും. അന്ന് അക്കാദമി എല്ലാം മറന്ന് ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്‍റെ പുസ്തകത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കും. അന്ന് എം.ടി.യെ സ്‌നേഹിക്കുന്ന കുറച്ചാളുകള്‍ വിഷമിക്കും. അങ്ങനെ ചരിത്രം ആവര്‍ത്തിച്ചുക്കൊണ്ടേയിരിക്കും.
|