1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Abhimanyu murder case

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; കൊല്ലാനുപയോഗിച്ചത് പ്രത്യേക കത്തി, ഹൃദയം പിളർത്തിയ കുത്തിൽ പ്രഫഷനൽ 'ടച്ച്'

അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; കൊല്ലാനുപയോഗിച്ചത് പ്രത്യേക കത്തി, ഹൃദയം പിളർത്തിയ കുത്തിൽ പ്രഫഷനൽ 'ടച്ച്'

Abhimanyu murder
എറണാകുളം മഹാരാജാസ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെകൊലപ്പെടുത്തിയ കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് (19), കോട്ടയം കറുകച്ചാൽ കങ്ങഴ ബിലാൽ (19), ഫോർട്ടുകൊച്ചി സ്വദേശി റിയാസ് (31) എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മറ്റ് ഒൻപത് കൂട്ടുപ്രതികളെ കണ്ടെത്താൻ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇവർക്കെതിരെ തിരച്ചിൽ നോട്ടിസ് ഉടൻ പുറപ്പെടുവിക്കും.
 
ഈ പന്ത്രണ്ട് പേരുടെ സാന്നിധ്യം സംഭവദിവസം മഹാരാജാസ് കോളേജിന് സമീപം ഉണ്ടായിരുന്നുവെന്ന് സമീപത്തുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കാളികൾ ആണെന്നും സംശയമുണ്ട്.
 
സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ രണ്ട് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ്, പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു നയിച്ചുകൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. കാമ്പസിനുള്ളിലും ഇവർ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
 
അഭിമന്യു തൽക്ഷണം കൊല്ലപ്പെടാൻ മാത്രമുള്ള ആഴത്തിലുള്ള മുറിവ് പ്രഫഷനൽ കൊലയാളി ചെയ്‌തതാണെന്ന് ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. അഭിമന്യു മരിക്കാൻ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ സംഘർഷങ്ങളിൽനിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അർജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകൾ. 
 
കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ഹൃദയത്തിനു നേരിട്ടു മുറിവേൽക്കുന്ന സ്ഥാനത്താണു കുത്തിയത്. അഭിമന്യുവിന്റെ മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം ഉണ്ടായിരിക്കുന്നത്. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
About Writer
Rijisha M.
അടുത്ത ലേഖനം
ജെസ്‌നയുടെ തിരോധാനം: പ്രതീക്ഷയായി കൂടുതൽ സിസിടിവി ദൃശ്യങ്ങൾ, മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ആൺസുഹൃത്തും