Pawan Kalyan: ചിരഞ്ജീവിയെ വിട്ട് സ്വന്തമായി പാർട്ടി, ദേശീയ രാഷ്ട്രീയത്തിലും പവർ തെളിയിച്ചു, പവൻ കല്യാൺ ഇനി ഉപമുഖ്യമന്ത്രി

Pawan kalyan, Janasena party
അഭിറാം മനോഹർ| Last Modified ബുധന്‍, 12 ജൂണ്‍ 2024 (14:23 IST)
Pawan kalyan, Janasena party
ബിഗ് സ്‌ക്രീനില്‍ ശ്രീരാമനായും അമാനുഷിക നായകനായും പ്രത്യക്ഷപ്പെട്ടിരുന്ന എന്‍ടി രാമറാവു തെലുങ്ക് രാഷ്ട്രീയത്തില്‍ വലിയ വിജയമായതോടെ തന്നെ തെലുങ്ക് സിനിമയും രാഷ്ട്രീയവും തമ്മില്‍ വലിയ ഇഴയടുപ്പമാണുള്ളത്. എന്‍ ടി ആര്‍ തുടക്കമിട്ട ഈ ചരിത്രം ഇന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയായി സൂപ്പര്‍ താരം പവന്‍ കല്യാണ്‍ സ്ഥാനമേറ്റെടുക്കുന്നത് വരെ എത്തിനില്‍ക്കുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സ്ഥാനം ഏറ്റെടുക്കുമ്പോള്‍ ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ ഒഴിവാക്കാനാകാത്ത സാന്നിധ്യമായി പവന്‍ കല്യാണും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനസേനയും മാറികഴിഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ 2 സീറ്റുകളോടെ എന്‍ഡിഎ സഖ്യകക്ഷി കൂടിയാണ് പവന്‍ കല്യാണിന്റെ ജനസേന.

ആന്ധ്രാപ്രദേശിലെ ബപട്ലയില്‍ കോനിഡേല വെങ്കിട്ട റാവുവിന്റെയും അഞ്ജന ദേവിയുടെയും മകനായി 1968 സെപ്റ്റംബര്‍ 2നായിരുന്നു പവന്‍ കല്യാണിന്റെ ജനനം. കോനിഡേല കല്യാണ്‍ ബാബു എന്നാണ് യഥാര്‍ഥ പേര്. സൂപ്പര്‍ താരം ചിരഞ്ജീവി സഹോദരനാണ്. വിദ്യാഭ്യാസത്തിന് ശേഷം 1996ല്‍ അക്കാട അമ്മായി ഇക്കട അബ്ബായി എന്ന സിനിമയിലൂടെയാണ് പവന്‍ കല്യാണ്‍ സിനിമയിലെത്തിയത്. ബദ്രി,ഖുശി,ബബ്ലു,ഗബ്ബര്‍ സിംഗ് തുടങ്ങിയ സിനിമകളിലൂടെ തെലുങ്ക് സിനിമയിലെ പവര്‍ സ്റ്റാറായി ഉയര്‍ന്ന പവന്‍ കല്യാണ്‍ ഇന്ന് ആന്ധ്രയിലെ ഏറ്റവും വിലപ്പിടിപ്പുള്ള സിനിമാതാരങ്ങളില്‍ ഒരാളാണ്.

സഹോദരന്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയുടെ യുവജന സംഘടനയായ യുവരാജ്യത്തിന്റെ അധ്യക്ഷനായാണ് പവന്‍ കല്യാണ്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 2011ല്‍ ചിരഞ്ജീവി കോണ്‍ഗ്രസില്‍ പ്രജാരാജ്യം പാര്‍ട്ടിയെ ലയിപ്പിക്കാനുള്ള തീരുമാനമെടുത്തതില്‍ അതൃപ്തനായി പവന്‍ കല്യാണ്‍ രാഷ്ട്രീയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. തുടര്‍ന്നാണ് 2014ല്‍ പവന്‍ സ്വന്തം പാര്‍ട്ടിയായ ജനസേന പാര്‍ട്ടി രൂപീകരിക്കുന്നത്. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം എന്തായിരിക്കണമെന്ന് പ്രവര്‍ത്തകരിലെത്തിക്കാന്‍ സ്വന്തമായി ഒരു പുസ്തകവും പവന്‍ എഴുതി. തുടര്‍ന്ന് നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പവന്‍ കല്യാണിനെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കി. ലോകസഭാ തിരെഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനെതിരെ തെലുങ്ക് ദേശം പാര്‍ട്ടിയെയും ബിജെപിയേയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചരട് വലിച്ചത് പവന്‍ കല്യാണായിരുന്നു.

2019ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരെഞ്ഞെടുപ്പില്‍ 140 സീറ്റുകളിലും മത്സരിച്ച ജനസേന പാര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല പവന്‍ കല്യാണ്‍ മത്സരിച്ച 2 മത്സരങ്ങളിലും അദ്ദേഹം പരാജയപ്പെട്ടു. എന്നാല്‍ 2024ലെ നിയമസഭാ തിരെഞ്ഞെടുപ്പില്‍ കാക്കിനാഡ ജില്ലയിലെ പിതാപുരത്ത് നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വംഗ ഗീതയെ 70,279 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പവന്‍ മിന്നുന്ന വിജയം നേടിയത്. നിയമസഭയിലേക്ക് മത്സരിച്ച 21 മണ്ഡലങ്ങളിലും ജനസേന പാര്‍ട്ടി വിജയിച്ചു. ഇതോടെയാണ് തെലുങ്ക് ദേശം പാര്‍ട്ടി ഭരിക്കുന്ന മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം പവന്‍ കല്യാണിന് ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :