ബിജെപിയുടെ അടുത്ത ലക്ഷ്യം കേരള, തമിഴ്നാട് നിയമസഭകള്‍

ന്യൂഡല്‍ഹി.| Last Modified ഞായര്‍, 28 ഡിസം‌ബര്‍ 2014 (11:54 IST)
പാര്‍ട്ടിക്ക് ഒരു നിയമസഭാ സാമാജികന്‍ പോലുമില്ലാത്ത കേരളത്തിലും തമിഴ്നാട്ടിലും അധികാരത്തില്‍ നിഴഞ്ഞുകയറാന്‍ ബിജെപി കേന്ദ്ര നേതൃത്വം തന്ത്രങ്ങള്‍ മെനയുന്നു. രണ്ടു സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം ജനുവരി 17, 18 തീയതികളില്‍ ബംഗളുരുവില്‍ നടക്കും. ഉത്തരേന്ത്യന്‍ പാര്‍ട്ടി എന ദുഷ്പേര്‍ മാറ്റാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അധികാരമോ അതിനു തക്ക സ്വാധീനമോ പിടിച്ചെടുക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.

സുദീര്‍ഘമായ തീരദേശങ്ങളുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് നിര്‍വ്വാഹക സമിതിയോഗത്തിലെ പ്രധാന അജന്‍ഡ. കൂടാതെ ദക്ഷിണേന്ത്യയില്‍ ബിജെപി ശക്തിപ്പെടുത്തുക, ബംഗാളിലും കേരളത്തിലും സിപിഎം അണികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയ്ക്കുള്ള തന്ത്രങ്ങളും ചര്‍ച്ചകള്‍ ചെയ്യും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന അജന്‍ഡയ്ക്കു ജനങ്ങളുടെ പിന്തുണ നേടിയെടുക്കാനും ജനപങ്കാളിത്തത്തോടെ വികസനപദ്ധതികള്‍ നടപ്പാക്കാനും ബിജെപിക്കു സംഘടനാതലത്തില്‍ വഹിക്കാവുന്ന പങ്കിനെക്കുറിച്ചും സമ്മേളനം ചര്‍ച്ചചെയ്യും.
ദേശീയ നിര്‍വാഹക സമിതി യോഗം തമിഴ്നാട്ടിലോ കേരളത്തിലോ നടത്തുന്നതിനെക്കുറിച്ചു കേന്ദ്രനേതൃത്വം ആലോചിച്ചെങ്കിലും വന്‍ സാമ്പത്തികഭാരം ഏറ്റെടുക്കാനുള്ള ശേഷി ഇരു സംസ്ഥാന ഘടകങ്ങള്‍ക്കും ഇല്ലാത്തതിനാലാണ് ബെംഗളൂരുവിലേക്കു മാറ്റിയത്.

അതേസമയം കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ട് എന്നാണ് സൂചന. കേരളത്തില്‍ മുന്‍പ് ആറുലക്ഷം അംഗങ്ങളുണ്ടായിരുന്നെങ്കിലും അംഗത്വം പുതുക്കല്‍ ആരംഭിച്ചശേഷം ഇതിനകം ഒന്നരലക്ഷത്തില്‍ താഴെ ആളുകള്‍ മാത്രമാണ് അംഗത്വമെടുത്തത്. ഇതാണ് അതൃപ്തിക്ക് കാരണം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ 41 ലക്ഷം അംഗത്വമെന്ന ലക്ഷ്യം അപ്രാപ്യമാണെന്ന നിലപാടിലാണു സംസ്ഥാന നേതൃത്വം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :