പിഞ്ചുകുഞ്ഞുമായി മാതാവ് കിണറ്റിൽ ചാടി, കുഞ്ഞു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (16:45 IST)
പത്തനാപുരം: പിഞ്ചു കുഞ്ഞിനെ ചുരിദാർ ഷാൾ ഉപയോഗിച്ച് ദേഹത്തോട് ചേർത്തുകെട്ടി മാതാവ് കിണറ്റിൽ ചാടി. എന്നാൽ പൈപ്പിൽ തൂങ്ങിക്കിടന്നതിനാൽ അയൽവാസികൾ രക്ഷിച്ചു. ഇതിനകം കുഞ്ഞു മരിച്ചു.

പത്തനാപുരം വടക്കേക്കര ചെളിക്കുഴി പടിഞ്ഞാറേവിള സാംസി ഭവനിൽ സാംസിയുടെ മൂന്നു മാസം പ്രായമുള്ള മകൾ അന്നയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി. സാംസിയുടെ മാതാവും സാംസിയുടെ മൂത്ത കുട്ടിയും ആശുപത്രിയിലായിരുന്നു. ഇവർ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. ഇവരും അയൽക്കാരും ചേർന്ന് സാംസിയെയും കുഞ്ഞിനേയും തെരഞ്ഞപ്പോഴാണ് കിണറ്റിൽ നിലവിളി കേട്ടത്.

ഇരുവരെയും രക്ഷപ്പെടുത്തി അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇവരുടെ ഭർത്താവ് കല്ലട സ്വദേശി ഷിബു ഒന്നര മാസം മുമ്പ് വിദേശത്തേക്ക് പോയി. ഇതിനു ശേഷമാണ് സാംസി പട്ടാഴിയിലെ സ്വന്തം വീട്ടിൽ എത്തിയത്. ആത്മഹത്യാ ശ്രമത്തിനുള്ള കാരണം അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :