പ്രശസ്ത സംഗീതജ്ഞന്‍ എംഎസ് വിശ്വനാഥൻ അന്തരിച്ചു

 എംഎസ് വിശ്വനാഥന്‍ അന്തരിച്ചു , ചെന്നൈ , എംഎസ് വിശ്വനാഥന്‍
ചെന്നൈ| jibin| Last Modified ചൊവ്വ, 14 ജൂലൈ 2015 (08:08 IST)
പ്രശസ്ത സംഗീതജ്ഞന്‍ എംഎസ് വിശ്വനാഥന്‍ (86) അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രാവിലെ അഞ്ചുമണിയോടെയായിരുന്നു അന്ത്യം. ഇരുപത് ദിവസത്തോളമായി അദ്ദേഹം ആശുപത്രിയിലായിരുന്നു.

50 വർഷത്തിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ആയിരത്തിലധികം സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1952ൽ ശിവജി ഗണേശൻ നായകനായി അഭിനയിച്ച പണം എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. നൂറിലേറെ മലയാള ഗാനങ്ങൾക്കും ഈണം നൽകിയിട്ടുണ്ട്. കണ്ണൂനീര്‍ത്തുളളിയെ സ്ത്രീയോടുപമിച്ച, ഹിമവാഹിനീ, ആ നിമിഷത്തിന്റെ
നിര്‍വൃതിയില്‍, സ്വപ്നമെന്ന താഴ്വരയില്‍, നീലഗിരിയുടെ സഖികളെ, സ്വര്‍ണഗോപുരനര്‍ത്തകീ ശില്‍പം, വീണപൂവേ തുടങ്ങി നൂറിലേറെ മലയാളം ഗാനങ്ങള്‍ക്കും ഈണം നല്‍കിയിട്ടുണ്ട്. ഈശ്വരൻ ഒരിക്കൽ വിരുന്നിനു പോയി, എന്നെ എടുത്ത്, ചിന്നം ചെറുകൺമലർ, എങ്കേ നിമ്മതി, നിലാവേ എന്നിടം, അറബിക്കടലിളകിവരുന്നു, കണ്ണുനീർത്തുള്ളിയെ, വീണപൂവേ കുമാരാശാന്റെ വീണപൂവേ തുടങ്ങിയവയാണ് പ്രധാനഗാനങ്ങൾ.

പതിമൂന്നാം വയസിലാണ് ആദ്യത്തെ കച്ചേരി നടത്തുന്നത്. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിർവഹിച്ചതും എംഎസ്‌വിയാണ്. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 1950കളുടെ അവസാനമാണ് അദ്ദേഹത്തിന്റെ ചലചിത്രഗാന സൃഷ്ടികള്‍ക്ക് തുടക്കമാകുന്നത്. തമിഴ് മലയാളം തെലുങ്ക് എന്നീഭാഷകളിലായി 1200ലേറെ ചലചിത്രങ്ങളിലെ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞവയായിരുന്നു.

ലളിതസംഗീതത്തിന്റെ ചക്രവര്‍ത്തി എന്ന അര്‍ത്ഥം വരുന്ന മല്ലിസൈ മന്നര്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രഹ്മണ്യന്റെയും നാരായണിക്കുട്ടിയുടെയും മകനായി 1928 ജൂൺ 24നായിരുന്നു എംഎസ്‌വിയുടെ ജനനം. ഭാര്യ ജാനകി, 2012ൽ അന്തരിച്ചു. നാല് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :