ഗുരുവായൂർ സ്വർണക്കവർച്ച: തമിഴ്‌നാട് സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 30 മെയ് 2022 (13:12 IST)
തൃശൂർ: മെയ് പതിമൂന്നിന് ഗുരുവായൂരിലെ ആനക്കോട്ടയ്ക്കടുത്ത തമ്പുരാൻപടി അശ്വതി കെ.വി.ബാലന്റെ വീട്ടിൽ നിന്ന് 2.67 കിലോ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിലെ പ്രതി തമിഴ്‌നാട് സ്വദേശിയെ ഡൽഹിയിൽ പിടികൂടി. ഇയാളെ ഉടൻ തന്നെ പോലീസ് ഇവിടേക്ക് എത്തിക്കും എന്നാണറിയുന്നത്.

ഗുരുവായൂരിൽ കഴിഞ്ഞ പതിമൂന്നാം തീയതി വീട്ടുകാർ സിനിമയ്ക്ക് പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം നടത്തുകയായിരുന്നു. ബാലൻ ഭാര്യ രുഗ്മിണി, പേരക്കുട്ടി അർജുൻ, ഡ്രൈവർ ബിജു എന്നിവർ പതിമൂന്നിന് ഉച്ചയ്ക്ക് രണ്ടരയോടെ തൃശൂരിൽ സിനിമ കാണാൻ പോയി. വീട്ടിൽ തോട്ടത്തിൽ ജോലി നോക്കിയിരുന്നയാൾ അഞ്ചു മണിക്ക് ഗേറ്റു പൂട്ടി പോവുകയും ചെയ്തു. ഇതിനു ശേഷമാണ് മോഷ്ടാവ് മതിൽ ചാടിക്കടന്നെത്തി ഇത്രയധികം പണവും സ്വർണ്ണവും മോഷ്ടിച്ചത്. പൊലീസിന് മോഷ്ടാവിന്റെ സി.ടി.വി ദൃശ്യം ലഭിച്ചിരുന്നു.

സിനിമ കണ്ട് പേരക്കുട്ടിയെ അതിന്റെ വീട്ടിൽ ഇറക്കിവിട്ടശേഷം ബാലൻ കുടുംബസമേതം രാത്രി ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുൻ വശത്തെ വാതിൽ അകത്തു നിന്ന് കുട്ടി ഇട്ടിരുന്നു. പിന്നിലെ ഒന്നാം നിലയിലെ വതി തുറക്കാൻ എത്തിയപ്പോഴാണ് അത് കുത്തിപ്പൊളിച്ച നിലയിൽ കാണപ്പെട്ടത്.

വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് താഴത്തെ നിലയിലെ ഇരുമ്പ് സേഫിൽ നിന്നാണ് പൂട്ട് തകർത്ത ലോക്കറിൽ ഉണ്ടായിരുന്ന സ്വർണ്ണവും പണവും കവർന്നത്. സ്വർണ്ണബാറുകളും ബിസ്കറ്റുകളും ആഭരണങ്ങളുടെ ഒട്ടാകെ 2.67 കിലോ സ്വർണ്ണമാണുണ്ടായിരുന്നത്.
ഇതിന്റെ ഉടമയായ ബാലൻ കഴിഞ്ഞ നാൽപ്പതു വര്ഷങ്ങളായി ദുബായിൽ സ്വർണ്ണവ്യാപാരം നടത്തിയിരുന്നു. അങ്ങനെ സമ്പാദിച്ച വകകളാണ് ഒറ്റയടിക്കു നഷ്ടപ്പെട്ടത്.

എന്നാൽ വീട്ടിലുള്ള മറ്റു മുറികളോ അലമാരകളോ തുറക്കാൻ ശ്രമിക്കാതെ ഇത്രയധികം സ്വർണ്ണം ഇരുന്ന കിടപ്പുമുറിയിലെ സേഫ് മാത്രം പൂട്ട് തകർത്തു സ്വർണ്ണം കവർന്നത്, ഇതുമായി വിവരം ഉള്ള ആരോ ആണ് ഇതിന്റെ പിന്നിലെന്നായിരുന്നു ആദ്യം പൊലീസിന് സംശയം.

നിമിഷ നേരം കൊണ്ടാണ് ഇയാൾ വീട്ടിൽ മറന്നു വച്ച സാധനം എടുത്തുകൊണ്ടു പോയതുപോലെ ആയിരുന്നു ചെയ്തത്. സി.സി.ടി.വി ദൃശ്യത്തിൽ നിന്ന് അന്ന് തന്നെ മോഷണം നടത്തി എന്ന് കരുതുന്ന മുപ്പതിൽ താഴെ പ്രായമുള്ള ആരോഗ്യവാനായ ചെറുപ്പക്കാരനാണ് എന്ന് പോലീസ് അറിഞ്ഞിരുന്നു.


വീടിന്റെ തെക്കു ഭാഗത്തെ മതിൽ ചാടിക്കടന്നെത്തിയ ഇയാൾ പുറത്തു ശുചിമുറിയുടെ ഭാഗത്തുള്ള കത്തുന്ന ബൾബ് ഊറി മാറ്റിയശേഷം പിന്നിലെ കോണിയിലൂടെ മുകളിൽ കയറി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. താഴെത്തെ നിലയിലെത്തി സ്വർണ്ണം കവർന്ന ശേഷം വന്ന വഴി തിരികെ പോവുകയും ചെയ്തു.

മോഷണത്തിനിടെ ആരെങ്കിലും അപ്രതീക്ഷിതമായി വന്നാൽ രക്ഷപ്പെടാൻ ഒരു മുൻ കരുതൽ എന്ന നിലയിൽ ഇതിനിടെ മുൻ വാതിൽ അകത്ത് നിന്ന് കുറ്റിയിടുകയും ചെയ്തിരുന്നു. പിടിയിലായ പ്രതിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും അറിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :