ബ്ലൗസ് ധരിക്കരുത്, പകരം ചുമല്‍ കാണുന്ന വിധം ചേലയുടുക്കണം; ശോഭന സമ്മതിച്ചില്ല

രേണുക വേണു| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (14:51 IST)

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത 'യാത്ര' യിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്‍. ജോണ്‍ പോളിന്റേതാണ് യാത്രയുടെ തിരക്കഥ. 'യാത്ര'യിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര് തുളസി എന്നാണ്. ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നുപറഞ്ഞിരുന്നു. ഇതേകുറിച്ച് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഒരിക്കല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

'അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം 'മധുമതി'യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന്‍ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവള്‍ കാടിന്റെ പരിസരത്തെ പെണ്‍കുട്ടിയാണല്ലോ. 'മധുമതി'യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സില്‍ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. പക്ഷേ പില്‍ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. 'ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു,' ജോണ്‍ പോള്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :