സിബിഐ സീരീസിന് പ്രചോദനമായത് കേരളത്തിലെ വിവാദമായ ഒരു കൊലപാതകം, സിനിമയ്ക്ക് പിന്നിലെ ഈ കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (19:55 IST)
മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമ ഫ്രാഞ്ചൈസിയാണ് സിബിഐ. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയിലൂടെ തുടങ്ങിയ സിബിഐ സീരീസ് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ,നേരറിയാന്‍ സിബിഐ എന്നിവയും കടന്ന് സിബിഐ ദ ബ്രെയിനില്‍ എത്തിനില്‍ക്കുകയാണ്. സീരീസിലെ ആദ്യ സിനിമയായ സിബിഐ ഡയറിക്കുറിപ്പ് കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വമ്പന്‍ വിജയമായിരുന്നു. കേരളത്തില്‍ വലിയ വിവാദമായിരുന്ന പോളക്കുളം കൊലപാതകത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് സിബിഐ ഡയറിക്കുറിപ്പ് സിനിമയാക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന് അലി ഇമ്രാന്‍ എന്ന പേരാണ് ആദ്യം നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ കേന്ദ്രകഥാപാത്രത്തെ അയ്യരാക്കി മാറ്റാന്‍ മമ്മൂട്ടി നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അലി ഇമ്രാന്‍ എന്ന പേര് സിനിമയില്‍ നിന്നും ഒഴിവാക്കി. എന്നാല്‍ സിനിമയുടെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പിന്നീട് മോഹന്‍ലാല്‍ ചിത്രമായ മൂന്നാം മുറയില്‍ അതേ പേര് പിന്നീട് ഉപയോഗിക്കുകയുണ്ടായി. മമ്മൂട്ടിക്കൊപ്പം മുകേഷ്,ജഗതി,സുരേഷ് ഗോപി എന്നിവരായിരുന്നു സിബിഐ ഡയറിക്കുറിപ്പില്‍ ഉണ്ടായിരുന്നത്.

ഇതുവരെ അഞ്ച് സിബിഐ ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. സിനിമയുടെ വന്‍ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി അവതരിപ്പിച്ച ഹാരി എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചും സിനിമയൊരുക്കുവാന്‍ എസ് എന്‍ സ്വാമിയും കെ മധുവും പ്ലാന്‍ ചെയ്തിരുന്നെങ്കിലും അത്തരത്തിലൊരു സിനിമ സംഭവിച്ചില്ല. ജഗതിയും മുകേഷും വീണ്ടും സിബിഐ സീരീസുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സുരേഷ് ഗോപി അവതരിപ്പിച്ച ഹാരി എന്ന കഥാപാത്രം ഒരു സിനിമയില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :