നാഗാര്‍ജ്ജുനയുടെ ഫാം ഹൗസില്‍ നിന്നും കണ്ടെത്തിയ മൃതദേഹം 3 വർഷം മുന്നേ കാണാതായ വ്യക്തിയുടേത്, ആത്മഹത്യാ കുറിപ്പും കണ്ടെത്തി

എസ് ഹർഷ| Last Updated: വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:45 IST)
തെലുങ്ക് സൂപ്പര്‍‌സ്‌റ്റാര്‍ നാഗാര്‍ജുനയുടെ പേരിലുള്ള കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചക്കലി പാണ്ഡു (30) എന്ന വ്യക്തിയുടെ മൃതദേഹമാണിതെന്ന് പൊലീസ് പറയുന്നു. മൂന്ന് വർഷം മുന്നേ കാണാതായ വ്യക്തിയാണ് പാണ്ഡു. 2016ൽ പാണ്ഡു മരണപ്പെട്ടതാണെന്നാണ് പൊലീസ് നിഗമനം.

മൃതദേഹത്തിനടുത്ത് കണ്ടെത്തിയ പേഴ്സില്‍ നിന്ന് ആധാർ കാർഡും ഫോട്ടോ അടങ്ങുന്ന വിവരങ്ങളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞത്. ആത്മഹത്യയായിരുന്നു എന്നാണ് നിഗമനം.

പാപ്പിരേഡിഗുഡ ഗ്രാമവാസിയാണ് പാണ്ഡു. മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ വീട്ടില്‍ നിന്ന് പോയതെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ, വീട്ടുകാർ ഇതുവരെ പരാതി ഒന്നും നൽകിയിരുന്നില്ല. ജ്യേഷ്ഠന്റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് എഴുതിയ കുറിപ്പും മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ചിട്ടുണ്ട്.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും തന്റെ സ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചു. വിവാഹം കഴിക്കാനോ കുടുംബം ഉണ്ടാക്കാനോ തനിക്ക് താത്പര്യമില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡു ഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ജോലിക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് നാഗാര്‍ജുനയുടെ കുടുംബം വാങ്ങിയതാണ് സ്ഥലം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :