ഭർതൃബലാത്സംഗം കെട്ടുകഥയല്ല, ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശം: സുപ്രീം കോടതിയുടെ നിർണായകവിധിയെ പറ്റി അറിയാം

അഭിറാം മനോഹർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (17:28 IST)
ഭർത്തൃബലാത്സംഗങ്ങൾ കെട്ടുകഥയെന്ന നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി.
അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന നിർണായകവിധി പ്രസ്താവിച്ച വിധിയിലാണ് ഭർതൃപീഡനത്തെ പറ്റി കോടതി നിർണായകമായ നിരീക്ഷണങ്ങൾ നടത്തിയത്. വൈവാഹിക ജീവിതത്തിൽ ഭർത്താവിൽ നിന്ന് നിർബന്ധിത വേഴ്ച നേരിടേണ്ടി വരുന്നത് ബലാത്സംഗപരിധിയിൽ വരില്ലെന്ന കീഴ്ക്കോടതി വിധികളെ അസാധുവാക്കുന്നതാണ് നിലവിലെ വിധി.

ഭർതൃബലാത്സംഗങ്ങളിൽ ഇരയാക്കപ്പെടുന്ന സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. വിവാഹജീവിതത്തിൽ സമ്മതമില്ലാതെ നടക്കുന്ന ലൈം​ഗികബന്ധങ്ങൾ വഴിയും സ്ത്രീകൾ ​ഗർഭം ധരിക്കാം. ​ഗാർഹികപീഡനങ്ങളുടെ
പരിധിയിൽ വരുന്ന കാര്യമാണിതെന്ന് ഇന്ത്യൻ നിയമം അനുശാസിക്കുന്നതായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബലാത്സംഗം എന്ന വാക്കിൻ്റെ അർഥം ഒരു വ്യക്തിയുടെ ഇഷ്ടമോ സമ്മതമോ ഇല്ലാതെയുള്ള ലൈംഗികബന്ധം എന്നാണ്. വിവാഹത്തിൻ്റെ പശ്ചാത്തലത്തിലാണോ അത്തരം നിർബന്ധിത ലൈംഗികബന്ധം നടക്കുന്നത് എന്നത് അപ്രസക്തമാണെന്ന് കോടതി നിരീക്ഷിച്ചു.
ഭർത്താവിൽ നിന്ന് പീഡനം നേരിടേണ്ടി വരുന്ന വിവാഹിതരായ സ്ത്രീകളും ലൈംഗികാതിക്രമഠെയോ ബലാത്സംഗത്തെയോ അതിജീവിച്ചവർ എന്ന പരിധിയിൽ വരും.

വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്ക് ഗര്‍ഭത്തിന്റെ 24 ആഴ്ച വരെയുള്ള കാലത്ത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രകാരം ഗര്‍ഭഛിദ്രം നടത്താനുള്ള അവകാശമുണ്ടെന്നാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി.ഇതിൽ തരം തിരിവ് പാടില്ലെന്ന് വിധി വ്യക്തമാക്കുന്നു. ഗർഭഛിദ്രം സ്വന്തം നിലയ്ക്ക് സ്ത്രീകൾക്ക് തീരുമാനിക്കാം. ഇതിൽ ഭർത്താവ് അടക്കം ആർക്കും ഇടപെടാനുള്ള അവകാശമില്ല.

വൈവാഹിക ബലാത്സംഗത്തെ ബലാത്സംഗ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 375-ാം വകുപ്പിലെ ഒഴിവാക്കലിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കവെയാണ് ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ സുപ്രധാന പരാമർശം എന്നത് ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :