ഇറാനിലെ തുറമുഖ നിര്‍മ്മാണം; അമേരിക്ക കണ്ണുരുട്ടി, ഇന്ത്യ മൈന്‍ഡ് ചെയ്തില്ല

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 6 മെയ് 2015 (08:46 IST)
അമേരിക്കയുടെ ശക്തമായ എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് മുന്‍ യുപി‌എ സര്‍ക്കാര്‍ മരവിപ്പിച്ച ഇറാനിലെ ചബാഹര്‍ തുറമുഖ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. തുറമുഖ നിര്‍മ്മാണത്തിലൂടെ ഇറാനുമായി കൂടുതല്‍ ബന്ധം ഉറപ്പിക്കാനും അതുവഴി മധ്യേഷ്യയിലേക്ക് സ്വാധീനം നേടാനുമാണ് പരിശ്രമിക്കുന്നത്.
2003ല്‍ എന്‍ഡി‌എ സര്‍ക്കാരിന്റെ അവസാന കാലത്താണ് ഇറാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒമാന്‍ തീരത്തെ ചബാഹറില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ഇന്ത്യ ഇറാനുമായി കരാറൊപ്പിട്ടത്.

എന്നാല്‍ പിന്നീട് ഇതില്‍ അമേരിക്കന്‍ എതിര്‍പ്പിനേ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ടു. എന്നാല്‍ ചൈന പാകിസ്ഥാനിലെ ഗദ്വാര്‍ തുറമുഖ നിര്‍മ്മാണ പദ്ധതിയുമായി മുന്നോട്ട് പോവുകയും പാകിസ്ഥാനുമായി 46 ബില്യണ്‍ ഡോളറിന്റെ കരാറിലേര്‍പ്പെടുകയും ചെയ്തതോടെയാണ് മേഖലയില്‍ സമ്മര്‍ദ്ദ നയതന്ത്രത്തിന് ഇന്ത്യ നീക്കം തുടങ്ങിയത്. പിന്നാലെ മോഡി ഗള്‍ഫ് രാജ്യങ്ങളുമായി വ്യാപാര, സാമ്പത്തിക കരാറുകളില്‍ ഒപ്പിടുകയും ചെയ്തു. കൂട്ടത്തില്‍ പഴയ തുറമുഖ പദ്ധതി പൊടിതട്ടിയെടുക്കുകയും ചെയ്തു.

ഇതിനോടകം തന്നെ ഈ ഭാഗത്തേക്ക് ഇന്ത്യ വെസ്റ്റ് അഫ്ഗാനില്‍ നിന്ന് 10 മൈല്‍ നീളമുള്ള ഹൈവേ 100 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മ്മിച്ചിട്ടുണ്ട്. ഈ അനുകൂല സാഹചര്യം മുന്‍ നിര്‍ത്തി ഇറാനിലെ ചബാഹറില്‍ തുറമുഖം നിര്‍മ്മിക്കാനാണ് ഇന്ത്യന്‍ നീക്കം. പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയിരുന്നു. പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് അമേരിക്കക്കുള്ളത്. എന്നാല്‍ ഈ അവസരം ഇനി ലഭിക്കില്ല എന്നാണ് ഇന്ത്യ കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :