ചെറുനഗരങ്ങള്‍ക്കിടയിലെ വിമാന യാത്രയുടെ ചിലവ് കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 19 സെപ്‌റ്റംബര്‍ 2015 (13:35 IST)
ചെറുനഗരങ്ങള്‍ക്കിടയിലെ വിമാന യാത്ര സാധാരണക്കാര്‍ക്കും താങ്ങാവുന്ന തരത്തിലാക്കാന്‍ കേന്ദ്ര പദ്ധതി വരുന്നു. ഒരു മണിക്കൂര്‍ മാത്രം യാത്രാദൈര്‍ഘ്യമുള്ള റൂട്ടുകള്‍ക്കായാണ് സിവില്‍ വ്യോമയാന മന്ത്രാലയം പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതര ഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്ന മധ്യവര്‍ഗത്തില്‍ നല്ലൊരു പങ്കിനെ വ്യോമ ഗതാഗതത്തിലേക്ക് ആകര്‍ഷിക്കാനാണ് പുതിയ പദ്ധതിയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഏവിയേഷന്‍ വിപണിയാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. ഈ മാസം അവസത്തോടെ പുതിയ നയം പൊതുജനങ്ങളുടെ പ്രതികരണത്തിനായി പുറത്തിറക്കും. കരട് നയപ്രകാരം ടിക്കറ്റ് നിരക്ക് രണ്ടായിരത്തി അഞ്ഞൂറു രൂപ വരെയായി നിജപ്പെടുത്തും. ശേഷിക്കുന്ന തുക സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും.

സബ്സിഡിക്കാവശ്യമായ തുക ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റ് നിരക്കിന് സെസ് ഏര്‍പ്പെടുത്തി കണ്ടെത്തുമെന്നാണ് നയത്തില്‍ പറയുന്നത്. ഇത് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടാന്‍ ഇടയാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
പുതിയ സിവില്‍ വ്യോമയാന നയപ്രകാരമാണ് നടപടി. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ ലേലത്തിലൂടെയാവും കമ്പനികളെ കണ്ടെത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :