അശ്ലീല സൈറ്റില്‍ ഫോട്ടോ: ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച കാട്ടാക്കട എസ്എച്ച്ഒക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതിയുടെ പരാതി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 ഫെബ്രുവരി 2023 (10:51 IST)
തിരുവനന്തപുരം: അശ്ലീല സൈറ്റില്‍ ഫോട്ടോ അപ്ലോഡ് ചെയ്ത സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കാട്ടാക്കട എസ്എച്ച്ഒക്കെതിരെ ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍ എസ്പിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി. പരാതി നല്‍കി അഞ്ചുദിവസത്തിനുശേഷം പ്രതിയായ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ എസ്.എച്ച്.ഒ, കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചെന്നാണ് പരാതി.

ഇതിനിടെ ഒന്നാം തീയതി നല്‍കിയ പരാതിയില്‍ കാട്ടാക്കട പൊലീസ് ഇന്നലെ യുവതിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളില്‍ നിന്നും മെസേജുകള്‍ വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. ജനുവരി 31ന് സൈബര്‍ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നല്‍കി. സംശയമുള്ള ആളിന്റെ പേരും ഫോണ്‍ നമ്പരുമടക്കമാണ് പരാതി നല്‍കിയത്. അഞ്ച് ദിവസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന കാട്ടാക്കട എസ്.എച്ച്.ഒ ആറാം തിയതി പ്രതിയെയും പരാതിക്കാരിയെയും വിളിച്ചുവരുത്തിയ ശേഷം പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അതിന് തയാറല്ലെന്ന് അറിയിച്ച യുവതി തിരുവനന്തപുരം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ ഇതേ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :