ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്തു ഒന്നര കോടിയിലേറെ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 30 ജൂണ്‍ 2023 (13:58 IST)
കൊല്ലം : ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്തു ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേർ അറസ്റ്റിലായി. വള്ളിക്കീഴിലെ ജി.ഡി.ജി.എച്ച്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ ആലപ്പുഴ പള്ളിപ്പാട് സ്വദേശി സുനിത, തോട്ടപ്പള്ളി സ്വദേശി ജസ്റ്റിൻ സേവ്യർ എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ റയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടികൂടിയത്. മുന്നൂറോളം പേരിൽ നിന്നാണ് ഇവർ ഇത്രയധികം തുക തട്ടിയെടുത്തത്. ഈ കേസിൽ ജസ്റ്റിന്റെ സഹോദരൻ സ്റ്റീഫൻ മുമ്പ് തന്നെ പിടിയിലായിരുന്നു. ജസ്റ്റിനും സുനിതയും കോയമ്പത്തൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള കേരള
എസ്പ്രസ്സിൽ കയറി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പിന്തുടർന്നു റയിൽവേ സുരക്ഷാ സേനയുടെ സഹായത്തോടെ പിടികൂടിയത്.

ജപ്പാനിൽ കൃഷിയുമായി ബന്ധപ്പെട്ടു നിരവധി ഒഴിവുകൾ ഉണ്ടെന്നു പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. ഇരുപത്തയ്യായിരം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരും ഉൾപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :