ലേലത്തുകയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ഒന്നിലും അവർക്ക് ബന്ധമില്ല: രാജ്യത്തെ പ്രമുഖമായ നിയമസ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത്: മുഖ്യമന്ത്രി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2020 (11:21 IST)
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ലേലത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയ്ക്ക് കൺസൾട്ടൻസി ഏൽപ്പിച്ചു എന്ന വിവാദത്തിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ പ്രമുഖമായ നിയമ സ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത് എന്നും ലേലത്തുകയുമായി ബന്ധപ്പെട്ട ഭാഗത്തുപോലും അവർ വന്നിട്ടില്ല എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം അദാനിയ്ക്ക് നൽകാനുള്ള കേന്ദ്ര സർക്കാർ തിരുമാനത്തിനെതിരെ പ്രമേയം അവതരിപ്പച്ച ശേഷം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വിമാത്താവളത്തില്‍ ഒരേ സമയത്തില്‍ അദാനിയെ എതിര്‍ക്കുകയും രഹസ്യമായി പിന്തുണയ്‌ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം കൊടിയ വഞ്ചനയാണ് എന്നും, സര്‍ക്കാര്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണ് എന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

ശക്തമായ രീതിയിലായിരുന്നു ഇതിനൊടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അവരവരുടെ ശീലം വച്ചാണ് സര്‍ക്കാരിനെ പ്രതിപക്ഷം അളക്കുന്നത്. സാധാരണഗതിയിലുള്ള സംസ്ക്കാരം പ്രതിപക്ഷം പാലിക്കണം. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ച്‌ പല അവസരങ്ങളിലും നാം ഒരുമിച്ചാണ് നിന്നിട്ടുള്ളത്. രാജ്യത്തെ പ്രമുഖമായി നിയമ സ്ഥാപനം എന്ന നിലയിലാണ് അവരെ സമീപിച്ചത്. കപില്‍ സിബലിനെ കേസ് ഏല്‍പ്പിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കോണ്‍ഗ്രസ് ബന്ധമല്ല നിയമ പാണ്ഡിത്യമാണ് അന്വേഷിക്കുന്നത്. തുകയുമായി ബന്ധപ്പെട്ട ഇടപെടുകളിലൊന്നും നിയമ സ്ഥാപനത്തിന് ബന്ധമില്ല. അവര്‍ ആ ഭാഗത്തേ വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമേയം ഐക്യകണ്ഠേന പാസാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :