മലയാളികളുടെ ഐ എസ് ബന്ധം; കാണാതായവരിൽ കുട്ടികളും, ഇതിനെതിരെ സർക്കാരും ജനങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി

വളരെ ഗൗരവത്തോടെ കാണേണ്ട സംഭവമാണ് മലയാളികളുടെ തിരോധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നും ചില യുവതീയുവാക്കൾ ഐഎസിൽ ചേരാൻ സിറിയയിൽ പോയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിട്ടുണ്ട്. കാസർഗോഡു നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഉൾപ്പെട

aparna shaji| Last Modified ചൊവ്വ, 12 ജൂലൈ 2016 (16:44 IST)
വളരെ ഗൗരവത്തോടെ കാണേണ്ട സംഭവമാണ് മലയാളികളുടെ തിരോധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നും ചില യുവതീയുവാക്കൾ ഐഎസിൽ ചേരാൻ സിറിയയിൽ പോയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിട്ടുണ്ട്. കാസർഗോഡു നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഉൾപ്പെടെ 21 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാണാതായവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തിൽ നിന്നും ചില യുവതീയുവാക്കൾ ഐഎസിൽ ചേരാൻ സിറിയയിൽ പോയതായി സ്ഥിരീകരിക്കാത്ത വാർത്തകൾ വന്നിട്ടുണ്ട്. കാസർഗോഡു നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഉൾപ്പെടെ 21 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. കാണാതായവരിൽ 3 കുട്ടികളും ഉൾപ്പെടുന്നു. നമ്മുടെ സംസ്ഥാനം ഗൗരവമായി കാണേണ്ട വിഷയം തന്നെയാണിത്.

ഭീകരപ്രവർത്തനത്തിനും തീവ്രവാദത്തിനും മതാടിസ്ഥാനമില്ല. എല്ലാ മതത്തിൽ പെട്ടവരും തീവ്രവാദികളായും ഭീകരവാദികളായും മാറുന്നുണ്ട്. ഇത്തരം പ്രവണതകളെ നമുക്ക്ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ചില സ്ഥാപിതതാല്പര്യക്കാർ ഈ വിഷയവുമായി ബന്ധപ്പെട്ട് മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ പേരിൽ ഒരു വിഭാഗത്തെയാകെ സംശയത്തിന്റെ പുകമറയിൽ നിർത്താനും, മുസ്ലീംവിരുദ്ധ വികാരം സമൂഹത്തിൽ പടർത്താനും ഇവർ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടതാണ്.

നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ജനങ്ങളും ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ചിന്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നവരാണ്. വളരെ ചെറിയൊരു വിഭാഗം മാത്രമണ് തീവ്രവാദത്തിന് അടിപ്പെടാനുള്ള പ്രവണത കാണിക്കുന്നത്. ഇതു നാം ഗൗരവമായി കാണണം. കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളുമായി യോജിച്ചു കൊണ്ട് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സംസ്ഥാനസർക്കാർ സ്വീകരിക്കും.

എല്ലാ ജനവിഭാഗത്തെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഭീകരവാദത്തിനും തീവ്രവാദത്തിനും അടിപ്പെട്ടു പോകുന്ന ആളുകളെ തിരുത്തിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇത്തരം പ്രവണതകൾക്കെതിരെ പൊതുബോധം വളർത്തിക്കൊണ്ടുവരാൻ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :