റോഡിലിരുന്ന് ആളുകളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നതും തീവ്രവാദത്തിന് തുല്യം: ഷഹീൻബാഗ് സമരങ്ങളെ പരോക്ഷമായി വിമർശിച്ച് ഗവർണർ

അഭിറാം മനോഹർ| Last Modified വെള്ളി, 21 ഫെബ്രുവരി 2020 (18:12 IST)
പൗരത്വ നിയമത്തിനെതിരെ ഡൽഹിയിലെ ഷഹീൻ ബാഗിലടക്കം നടക്കുന്ന സമരങ്ങളെ പരോക്ഷമായി വിമർശിച്ച് സംസ്ഥാന ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് ഒരുപറ്റം ആളുകൾ ജനജീവിതത്തെ തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് ഒരു തരത്തിൽ തീവ്രവാദത്തിന് തുല്യമാണെന്നും ഗവർണർ പറഞ്ഞു.

വിയോജിപ്പുകൾ ജനാധിപത്യത്തിന്റെ ഭാഗമാണ് എന്നാൽ ആളുകള്‍ റോഡുകളില്‍ ഇരുന്നു സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്നത് അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. അത് തീവ്രവാദത്തിന്റെ മറ്റൊരു രൂപമാണ്.ക്രമങ്ങള്‍ ഹിംസയുടെ രൂപത്തില്‍ മാത്രമല്ല അത് പലരൂപങ്ങളിലൂടെയാണ് വരുന്നതെന്നും ഗവർണർ പറഞ്ഞു. ഭാരതീയ ഛത്ര സൻസദിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

അതേസമയം അഭിപ്രായസ്വാതന്ത്രത്തെ പറ്റി സംസാരിക്കുന്നതിനിടെ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ അഭിപ്രായങ്ങള്‍ പറയാന്‍ തന്നെ അനുവദിക്കാത്തതിനെ പറ്റിയും ഗവർണർ പറഞ്ഞു.പരിപാടിക്ക് സംസാരിക്കാൻ അനുമതി നേടാത്തവർ പോലും ഒന്നര മണിക്കൂർ പ്രസംഗിച്ചു.അവർ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തു. എന്നാൽ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ വലിയ ബഹളമാണുണ്ടായത്. കയേറ്റമുണ്ടായി. പരിപാടിക്ക് സമയക്രമം ഉണ്ടായിരുന്നതിനാല്‍ വേദി വിടേണ്ടിവന്നുവെന്നും ഗവർണർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :