നയപ്രഖ്യാപന പ്രസംഗം: ഗവർണർ അയയുന്നു, പ്രസംഗത്തിൽ നിന്നും സിഎഎ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കി വായിക്കും

അഭിറാം മനോഹർ| Last Updated: ചൊവ്വ, 28 ജനുവരി 2020 (18:35 IST)
നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലി സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഭിന്നത അവസാനിക്കുന്നതായി സൂചന. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം വായിക്കുവാൻ സമ്മതിച്ചതോടെയാണ് കുറച്ച് കാലമായി നീണ്ടുനിന്നിരുന്ന സർക്കാറും ഗവർണറും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്നിരിക്കുന്നത്. എന്നാൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കിയാകും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം സഭയെ അറിയിക്കുക എന്ന ഭരണഘടനാപരമായ ബാധ്യത ഗവർണർ നിറവേറ്റുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കുക മാത്രമാണെന്നും ഗവർണറോടുള്ള വെല്ലുവിളിയല്ലെന്നുമാണ് സർക്കാർ നിലപാട്. രാജ്‌ഭവനും ഈ കാര്യം ഭാഗികമായി അംഗീകരിച്ചിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കം ചോദ്യം ചെയ്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഭരണഘടനാപരമായ തന്റെ ബാധ്യത ഗവർണർ നിറവേറ്റുമെന്നുമാണ് രാജ്‌ഭവൻ നൽകുന്ന വിശദീകരണം.

എന്നാൽ പൗരത്വ ഭേദഗതി നിയമത്തേപ്പറ്റി നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഖണ്ഡിക ഗവർണർ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. സുപ്രീം കോടതിയിൽ നിയമത്തിനെതിരെ നൽകിയിട്ടുള്ള ഹർജിയിലെ വിധി അനുസരിച്ച് നീങ്ങാനാണ് ഗവർണറുടെ തീരുമാനം.സംസ്ഥാനത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള വിഷയമാണ് പൗരത്വ ഭേദഗതി നിയമമെന്ന നിലപാടാണ് തുടക്കം മുതൽ തന്നെ ഗവർണറുള്ളത്. പ്രസംഗത്തിൽ പൗരത്വഭേദഗതിക്കെതിരായ ഭാഗങ്ങൾ വായിച്ചാലും ഇല്ലെങ്കിലും നയപ്രഖ്യാപനം സഭാ രേഖകളിൽ ഉൾപ്പെടുമെന്നതിനാൽ സർക്കാരിന് അത് പ്രതിസന്ധി സൃഷ്ടിക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :