ഗൌരിയമ്മയ്ക്കെതിരായ പരാമര്‍ശം: ജോര്‍ജിന് നിയമസഭയുടെ താക്കീത്

തിരുവനന്തപുരം| JOYS JOY| Last Updated: ബുധന്‍, 15 ജൂലൈ 2015 (13:06 IST)
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെ താക്കീത് ചെയ്തു. ഗൌരിയമ്മയ്ക്ക് എതിരായ പരാമര്‍ശത്തിലാണ് പി സി ജോര്‍ജിനെ താക്കിത് ചെയ്തത്. കെ മുരളീധരന്‍ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എം എല്‍ എയെ താക്കീത് ചെയ്യുന്നത്.

ശ്യൂന്യവേളയില്‍ വിഷയം സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ സഭയില്‍ അവതരിപ്പിച്ചു. പിന്നീട്,
പി സി ജോര്‍ജിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ പി സി ജോര്‍ജ്, താന്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വാര്‍ത്തയാക്കിയതെന്നും വ്യക്തമാക്കി. തുടര്‍ന്ന്, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ റൂളിങ് നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച താക്കീത് പ്രമേയം സഭ ശബ്‌ദവോട്ടോടെ പാസാക്കുകയായിരുന്നു.

മുതിര്‍ന്ന രാഷ്‌ട്രീയനേതാവും മുന്‍ മന്ത്രിയുമായ കെആര്‍ ഗൗരിയമ്മയ്‌ക്കെതിരായി നടത്തിയ മോശം പരാമര്‍ശത്തിന് ആണ് പിസി ജോര്‍ജിനെ താക്കീത് ചെയ്തത്. 2013 ലായിരുന്നു ഗൌരിയമ്മയ്ക്കെതിരെ ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. അന്നു സ്പീക്കര്‍ ആയിരുന്ന ജി കാര്‍ത്തികേയനാണ് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്കു രൂപം നല്‍കിയത്.

ഗൗരിയമ്മയ്‌ക്കെതിരായി ജോര്‍ജ് പറഞ്ഞത്:-

ഗൗരിയമ്മ യുഡിഎഫിന്റെ കഷ്ടകാലമാണെന്ന് പറഞ്ഞുകൊണ്ട് പി സി ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളെ കണ്ടവേളയില്‍ അവര്‍ക്ക് വയസ് തൊണ്ണൂറായി. സ്ത്രീയാണെന്ന ബഹുമാനം കൊടുത്തേക്കാം. പക്ഷേ, അവരുടെ കൈയിലിരിപ്പ് മോശമാണ്. വീട്ടിലിരിക്കേണ്ട സമയത്ത് ആംബുലന്‍സുമായി വോട്ടുപിടിക്കാന്‍ ഇറങ്ങുകയാണെന്നും ജോര്‍ജ് അധിക്ഷേപിച്ചിരുന്നു. ഇതാണ് പരാതിക്ക് ആധാരം. ജോര്‍ജിനെ കാണാന്‍ ഒരു സ്ത്രീ കുഞ്ഞുമായി നിയമസഭയില്‍ വന്നപ്പോള്‍ പണം നല്‍കി മടക്കിയത് താനാണെന്ന ഗൗരിയമ്മയുടെ വെളിപ്പെടുത്തലാണ് അസഭ്യവര്‍ഷത്തിനിടയാക്കിയത്. 95 വയസുള്ള കിഴവിയെന്ന് ഗൗരിയമ്മയെ വിളിച്ചതിനെതിരെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ വിമര്‍ശനമുണ്ടായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :