യുവതിയെ കൊലപ്പെടുത്തിയ ഭർത്താവിനു ജീവപര്യന്തം

എ കെ ജെ അയ്യർ| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2023 (12:27 IST)
തിരുവനന്തപുരം : സ്ഥിരമായുള്ള മദ്യപാനം ചോദ്യം ചെയ്തതിനു ഭാര്യയെ കമ്പിപാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് കേസിലെ പ്രതിയായ അരൂർ മുട്ടപ്പലം പുതുവൽവിള വീട്ടിൽ സന്തോഷിനെ ശിക്ഷിച്ചത്.

2011 ഒക്ടോബർ 27 നായിരുന്നു സംഭവം നടന്നത്. ചെമ്പൂർ കളിക്കൽ സ്വദേശി നിഷ (35) യെയാണ് ഭർത്താവ് സന്തോഷ് കൊലപ്പെടുത്തിയത്. സ്ഥിരം മദ്യപാനിയായ സന്തോഷ് നിഷയ നിരന്തരം ഉപദ്രവിച്ചിരുന്നു. സഹി കെട്ട നിഷ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയിരുന്നു. വിവരം അന്വേഷിക്കാൻ പോലീസ് എത്തിയെങ്കിലും സന്തോഷിനെ കണ്ടില്ല. പിറ്റേ ദിവസം രാവിലെ സന്തോഷ് വീട്ടിലെത്തി വഴക്കു കൂടുകയും മർദ്ദിക്കകയും ചെയ്തു. പിന്നീട് പുറത്തുപോയി സന്തോഷ് മടങ്ങിവന്നു. വീട്ടിൽ മറ്റാരും ഇല്ലാത്ത തക്കം നോക്കി തുണി അലക്കിക്കൊണ്ടിരുന്ന നിഷയെ കമ്പിപ്പാര കൊണ്ട് അടിച്ചു വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട അയൽക്കാർ ഓടിക്കൂടി സന്തോഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിഴ തുക യായ ഒരു ലക്ഷം രൂപ മകൾ സനീഷയ്ക്ക് നൽകണം. ഇതിനൊപ്പം സർക്കാർ സഹായ നിധിയിൽ നിന്ന് അർഹമായതുക നൽകാനും കോടതി ഉത്തരവിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :