ഇന്ദുലേഖയ്ക്ക് പിടി വീണത് ഫോണ്‍ ഹിസ്റ്ററി പരിശോധിച്ചതോടെ; ഗൂഗിള്‍ സെര്‍ച്ച് കണ്ടതും പൊലീസ് ഞെട്ടി !

മഞ്ഞപിത്തത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞാണ് ഇന്ദുലേഖ അമ്മയെ ആശുപത്രിയിലെത്തിച്ചത്

മരിച്ച രുഗ്മിണിയും പ്രതി ഇന്ദുലേഖയും
രേണുക വേണു| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (14:33 IST)

സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്തു കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ കുന്നംകുളം കീഴൂര്‍ സ്വദേശിനി ചന്ദ്രന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. മകള്‍ ഇന്ദുലേഖയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ഞപിത്തത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞാണ് ഇന്ദുലേഖ അമ്മയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രുഗ്മിണി മരിച്ചു. ചികിത്സയ്ക്കിടെ ദേഹത്ത് വിഷാംശം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയിരുന്നു. പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിനു പുറമേ അമ്മയെ മകള്‍ കൊന്നതാകാമെന്ന് അച്ഛന്‍ പൊലീസില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. അച്ഛനും അമ്മയും രണ്ട് പെണ്‍ മക്കളും അടങ്ങുന്നതാണ് കുടുംബം.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇന്ദുലേഖ ആദ്യം കുറ്റം സമ്മതിച്ചില്ല. പിന്നീട് ഇന്ദുലേഖയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് സത്യം പുറത്തുകൊണ്ടുവന്നത്. ഫോണ്‍ നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇന്ദുലേഖ ആദ്യം വിസമ്മതിച്ചു. പിന്നീട് പൊലീസ് ബലമായി പിടിച്ചുവാങ്ങുകയായിരുന്നു.

ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചതും പൊലീസ് ഞെട്ടി. ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയാണ് പൊലീസിനു തുമ്പായത്. വിഷം കഴിച്ചാല്‍ ഒരാള്‍ക്കുണ്ടാകുന്ന മാറ്റങ്ങള്‍, മനുഷ്യജീവന്‍ അപഹരിക്കാന്‍ സാധ്യതയുള്ള വിഷ വസ്തുക്കള്‍ ഏതൊക്കെ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇന്ദുലേഖ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുള്ളത്. ഇതേ തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചത്.

14 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനാണ് മകള്‍ അമ്മയെ കൊന്നതെന്ന് പൊലീസ് പറയുന്നു. ഇത് പണയംവെച്ച് പണം കണ്ടെത്താനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി.

ഇന്ദുലേഖയ്ക്ക് ബാങ്കില്‍ കടബാധ്യതയുണ്ട്. ഈ കടബാധ്യത തീര്‍ക്കാന്‍ വേറെ വഴി ഇല്ലാതെ വന്നപ്പോള്‍ അമ്മയുടെ പേരിലുള്ള സ്ഥലം തട്ടിയെടുക്കാന്‍ അമ്മയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്ദുലേഖയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. മകന് 17 വയസുണ്ട്. മകന്റെ പഠനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി പണത്തിന് സ്ഥലവും വീടും തന്റെ പേരിലേക്ക് എഴുതി തരണമെന്ന് മകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ അമ്മ രുഗ്മിണിയുമായി മകള്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :