കേരളത്തിൽ ഡെങ്കിപ്പനി പിടിമുറുക്കുന്നു, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

അഭിറാം മനോഹർ| Last Modified വെള്ളി, 24 ജൂണ്‍ 2022 (12:26 IST)
കേരളത്തിൽ ഡങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. നിലവിൽ പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ 20 ശതമാനത്തോളം പേർക്ക് ഡെങ്കിപ്പനിയാണ് സ്ഥിരീകരിക്കുന്നത് എന്നതാണ് കണക്ക്. ഡെങ്കിക്കെതിരെ കൊവിഡിനേക്കാൾ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

കേരളത്തിൽ പനി ബാധിച്ച് ഒരു ദിവസം 12000ത്തോളം പേർ ചികിത്സയ്ക്കെത്തുന്നുവെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി എടുത്താൽ അത് ഇനിയും ഉയരും. ഇതിൽ 20 ശതമാനത്തോളം ഡെങ്കിയാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. രോഗവാഹകരായ കൊതുകുകൾ പെരുകിയതും കാലവസ്ഥയിലുണ്ടായ മാറ്റവുമാണ് ഇതിന് കാരണമായി കരുതുന്നത്.

ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ അത് ഗുരുതരമാകാനും മരണത്തിനും വരെ സാധ്യതയുണ്ട്. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ 70 ശതമാനത്തോളം തിരുവനന്തപുരം ജില്ലയിലാണ്. ഇതിന് മുൻപ് 2017ലായിരുന്നു ഡെങ്കിപ്പനിയുടെ അതിവ്യാപനം സംസ്ഥാനത്തുണ്ടായത്.

തീവ്രമായ പനി,കടുത്ത തലവേദന,സന്ധിവേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ,ഛർദ്ദി എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :