വാളയാർ ചെക്ക്‌പോസ്റ്റിൽ കൈക്കൂലി പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (16:50 IST)
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ തമിഴ്‌നാട് കേരള അതിർത്തിയിലുള്ള വാളയാർ ചെക്ക്‌പോസ്റ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഒളിപ്പിച്ചു വച്ച രീതിയിലുള്ള പണം കണ്ടെടുത്തു. കൈക്കൂലിയായി കിട്ടുന്ന പണമാണ് ഇത്തരത്തിൽ ഒളിപ്പിച്ചതെന്നാണ് അധികൃതർ പറഞ്ഞത്.

ഓഫീസിനുള്ളിൽ പെഡസ്റ്റൽ ഫാനിനു താഴെ ഒളിപ്പിച്ച്‌ വച്ചിരുന്ന 3100 രൂപയാണ് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ ഇത് നാലാം തവണയാണ് വിജിലൻസ് പരിശോധനയിൽ കൈക്കൂലിപ്പണം കണ്ടെടുക്കുന്നത്. പണം കണ്ടെടുത്ത സമയത്ത് ഒരു എം.വി.ഐ, മൂന്നു എ.എം.വി.ഐമാർ, ഒരു ഓഫീസ് അസിസ്റ്റന്റ് എന്നിവരാണുണ്ടായിരുന്നത്. ചെക്ക്‌പോസ്റ്റിൽ മാമൂലായി പിരിച്ചെടുത്ത പണം പേപ്പറിൽ പൊതിഞ്ഞു ഫാനിനു താഴെ ഒളിപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് ചെക്ക് പോസ്റ്റുള്ള മേനോൻപാറ, ഒഴലപ്പതി, പന്നിയങ്കര ടോൾ പ്ലാസ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതഭാരം കയറ്റിയെത്തിയ പത്ത് ലോറികളും പിടികൂടി. ഇവരിൽ നിന്ന് പിന്നീട് നാല് ലക്ഷം രൂപ പിഴ ഈടാക്കി. ചെക്ക്‌പോസ്റ്റിൽ കൈക്കൂലി നൽകിയാണ് ലോറികൾ കടന്നെത്തിയതെന്നും ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് ദിവസേന ലക്ഷങ്ങളുടെ നികുതി നഷ്ടം ഉണ്ടാകുന്നെന്നും വിജിലൻസ് പറയുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :