ആറ്റുകാല്‍ പൊങ്കാല നാളെ

ശ്രീനു എസ്| Last Modified വെള്ളി, 26 ഫെബ്രുവരി 2021 (11:34 IST)
കുംഭമാസത്തിലെ പൂരവും പൗര്‍ണമിയും ഒന്നിക്കുന്ന ദിവസമായ നാളെ ആറ്റുകാല്‍ പൊങ്കാല. പൊങ്കാല ഇപ്രാവശ്യം വീടുകളിലാണ് ഇടുന്നത്.
ഭൂമിയെ പ്രതിനിധീകരിക്കുന്ന മണ്‍കലവും അരിയും, മറ്റു ഭൂതങ്ങളായ വായു, ജലം, ആകാശം, അഗ്‌നി എന്നിവയോടു ചേരുമ്പോള്‍ ഉണ്ടാകുന്ന ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ പൊങ്കാല നെവേദ്യം.

പൊങ്കാലയ്ക്ക് പുതിയ മണ്‍കലവും പച്ചരിയും ശര്‍ക്കരയും നെയ്യും നാളികേരവും മറ്റുമാണ് ഉപയോഗിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന അംശങ്ങള്‍ ഒന്നിച്ചു ചേരുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ആനന്ദം പ്രതീകാത്മാകമായ ഒന്നാണ്.

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അന്നദാനം നടക്കുന്ന ഹാളുകളിലും ഓഡിറ്റോറിയങ്ങളിലും പ്രവേശിക്കുന്നതിനു മുന്‍പ് ഭക്തജനങ്ങളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കും. അന്നദാന ഹാളുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളില്‍ മാത്രമേ ഭക്ഷണവിതരണം അനുവദിക്കുകയുള്ളൂ. അന്നദാനം നടക്കുന്ന ഇടങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടംകൂടാന്‍ പാടില്ല.

ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസര്‍ നല്‍കുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെ തുടരണം. ക്ഷേത്ര ഭരണസമിതി ഇക്കാര്യം ഉറപ്പുവരുത്തണം. പത്തു വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം.

കൃത്യമായ ഇടവേളകളില്‍ കോവിഡ് പ്രോട്ടോകോള്‍ സംബന്ധിച്ച ബോധവല്‍ക്കരണ അറിയിപ്പുകള്‍ ക്ഷേത്രഭരണ സമിതി നല്‍ക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ക്കായി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാഭരണകൂടം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയുടെ സുഗമമായ നടത്തിപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രത്യേക യോഗവും കളക്ടറേറ്റില്‍ ചേര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :