എലിപ്പനി- എടുക്കേണ്ട ചില മുൻ‌കരുതലുകൾ

അപർണ| Last Modified ശനി, 1 സെപ്‌റ്റംബര്‍ 2018 (15:13 IST)
പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ എലിപ്പനി മുന്നറിയിപ്പ് അറിയിച്ചിരിക്കുകയാണ്. പകർച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ ആരും മടിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

നിലവിൽ 24 പേർ മരിച്ചതായാണ് റിപ്പോർട്ട്. മനുഷ്യനെയും ജന്തുക്കളെയും ബാധിക്കുന്ന ബാക്ടീരിയാ മൂലമുണ്ടാക്ന്ന ഒരു രോഗമാണ് എലിപ്പനി എന്ന ലെപ്റ്റോസ് പൈറോസിസ്. വീല്‍ഡ് ഡിസീസ് എന്നും ഇതിനു പേരുണ്ട്. ലെപ്റ്റോ സ്പൈറാ എന്നയിനം ബാക്ടീരിയയാണിതിനു കാരണം. എലികൾ പരത്തുന്നത് കൊണ്ടാണ് ഇതിനെ എലിപ്പനിയെന്ന് പറയുന്നത്. എലിപ്പനിയെ പറ്റി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

ലക്ഷണങ്ങള്‍ :

ഈ രോഗം ബാധിച്ചവരില്‍ പല തരത്തിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കിലും ചില സമയം രോഗലക്ഷണങ്ങളൊന്നും തന്നെ പുറത്തു കാണാറില്ല. കടുത്ത പനി, കലശലായ തലവേദന, വിറയല്‍, പേശീവേദന, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്‍റെ സാധാരണ ലക്ഷണങ്ങള്‍.

ചിലപ്പോള്‍ ഇവകൂടാതെ മഞ്ഞപ്പിത്തം, ചെങ്കണ്ണ്, അസഹനീയമായ വേദന, വയറിളക്കം എന്നിവയും കാണും.

യഥാസമയം രോഗിക്ക് ചികിത്സ നല്‍കിയില്ലെങ്കില്‍ വൃക്ക തകരാറിലാകല്‍, മെനഞ്ചൈറ്റിസ് അഥവാ മസ്തിഷ്കസ്രാവം, കരളിന്‍റെ പ്രവര്‍ത്തനം തകരാറിലാകല്‍, ശ്വാസകോശ തകരാറ് എന്നിവ സംഭവിക്കും. ചികിത്സ തക്ക സമയത്ത് നല്‍കിയില്ലെങ്കില്‍ മരണത്തിനും കാരണമായേക്കും.

രോഗലക്ഷണങ്ങള്‍ എലിപ്പനി മറ്റു രോഗങ്ങളാണെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞപ്പിത്തമെന്നോ കടുത്ത പനിയെന്നോ കരുതാനുള്ള സാദ്ധ്യത ഏറെയാണ്.

രോഗിയുടെ രക്തം, മൂത്രം എന്നിവയുടെ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ

കാരണങ്ങള്‍

അസുഖം ബാധിച്ച ജന്തുക്കളുടെ മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് ഈ രോഗം പകരുന്നത്. രോഗം ബാധിച്ച ജന്തുക്കള്‍ ഈ രോഗവാഹകരാണെങ്കിലും അവയുടെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല.

ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ കന്നുകാലികള്‍, പന്നി, കുതിര, പട്ടി, പലതരത്തിലുള്ള കരണ്ടു മുറിക്കുന്ന എലി, അണ്ണാന്‍ തുടങ്ങിയ ജീവികള്‍ എന്നിവകളില്‍ കാണപ്പെടുന്നു.

രോഗം ബാധിച്ച ജീവിയുടെ മൂത്രം കലരുന്ന ജലം, മണ്ണ് എന്നിവ വഴിയാണ് മനുഷ്യരില്‍ ഈ രോഗമെത്തുന്നത്. പഴകിയ ആഹാരം, വേവിക്കാത്ത ആഹാരം എന്നിവ കഴിക്കുന്നതും, ജന്തുക്കളുടെ കണ്ണുകള്‍, മൂക്ക് എന്നിവ തൊടുന്നതും വഴി മനുഷ്യരില്‍ രോഗം പരക്കാം. എന്നാല്‍ ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകര്‍ന്നതായി വെളിപ്പെട്ടിട്ടില്ല.

രോഗലക്ഷണങ്ങള്‍ എപ്പോള്‍ പ്രകടമാകും?

രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് രണ്ട് ദിവസം മുതല്‍ നാലാഴ്ചക്കുള്ളില്‍ ഏത് സമയവും രോഗലക്ഷണങ്ങള്‍ വരാം. ആദ്യ ഘട്ടത്തില്‍ കലശലായ ക്ഷീണവും തുടര്‍ന്ന് പനിയും മറ്റും ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :