സച്ചിദാനന്ദനെ വിടാതെ ഭൂതകാലം, ആരാണയാൾ? - ബിഗ് ബ്രദർ ശരിക്കും ത്രില്ലടിപ്പിച്ചോ?

ഗോൾഡ ഡിസൂസ| Last Updated: വ്യാഴം, 16 ജനുവരി 2020 (12:28 IST)
ഇരട്ട ജീവപര്യന്തനത്തിനു ശേഷം ജയിൽ മോചിതനായി എത്തുന സച്ചിദാനന്ദന്റെ കഥയാണ് ബിഗ് ബ്രദർ. ഇന്റലിജൻസ് പോലും 'ഭയക്കുന്ന' തടവുപുള്ളിയാണ് സച്ചിദാനന്ദൻ. രണ്ട് അനുജന്മാരുടെ ബിഗ് ബ്രദറാണ് സച്ചി. ജയിൽ ജീവിതത്തിനു ശേഷം പ്രിയപ്പെട്ടവരുടെ ഒപ്പം സ്വസ്ഥവും സമാധാനവുമുള്ള ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന സച്ചിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികളിലൂടെയാണ് കഥ പോകുന്നത്.

ഭൂത കാലവും വർത്തമാനകാലവും മാറിമറിയുന്ന ഫ്രയിമുകളിലൂടെ സച്ചി ആരാണെന്ന് സംവിധായകൻ പ്രേക്ഷകനും മുന്നിലേക്ക് വ്യക്തമാക്കുന്നു. ആറ് വർഷത്തെ ഇടവേളക്ക് ശേഷമുള്ള മോഹൻലാൽ-സിദ്ധിഖ് കൂട്ടുകെട്ടാണ് ബിഗ് ബ്രദർ. സസ്പെൻസ് ആക്ഷൻ ത്രില്ലർ എന്ന ജോണറിൽ വന്ന ചിത്രം ഇതിനോട് നീതി പുലർത്തിയോ എന്ന് സംശയം.

ആരാധകർക്ക് ആഘോഷിക്കാനുള്ളതെല്ലാം സിദ്ദിഖ് ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്. മോഹൻലാലിനെ സംബന്ധിച്ചിടത്തോളം 2020ൽ ആശ്വസിക്കാവുന്ന തുടക്കമാണ്. കോമഡിയും ആക്ഷനും സെന്റിമെൻസും ഒരുപോലെ വർക്ക് ഔട്ട് ചെയ്യാൻ കഴിയുന്ന സംവിധായകനാണ് സിദ്ദിഖ്. എന്നാൽ, ബിഗ് ബ്രദറിൽ കോമഡി കുറവാണ്. പ്രേക്ഷകനെ ത്രില്ലടിപ്പിക്കുകയായിരുന്നു സംവിധായകന്റെ ലക്ഷ്യം. എന്നാൽ അത് എത്ര കണ്ട് ഫലവത്തായി എന്ന് പ്രേക്ഷകർ തന്നെ പറയേണ്ടതാണ്.

ജുവനൈൽ ഹോമിൽ വെച്ച് ഒരു പൊലീസ് ഓഫീസറെ കൊന്നതിന് ഇരട്ട ജീവപര്യന്തം അനുഭവിച്ച് പുറത്തുവന്നയാളാണ് 40കാരനായ സച്ചിദാനന്ദൻ. ഫാമിലി സച്ചിയെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. എന്നാൽ, സച്ചിദാനന്ദന്റെ ഭൂതകാലം അയാളേയും അയാളുടെ കുടുംബത്തേയും വിടാതെ പിന്തുടരുകയാണ്. ശേഷമുള്ള കഥയാണ് വഴിത്തിരിവ്.

ലീഡ് റോളിൽ മോഹൻലാൽ നിറഞ്ഞു നിന്നു. സിദ്ദിഖ്, സർജാനോ ഖാലിദ്, അർബാസ് ഖാൻ, ഹണി റോസ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തു. ദീപക് ദേവിന്റെ ഗാനങ്ങൾ മികച്ച് നിന്നു. കുടുംബസമേതം ഒരിക്കൽ മാത്രം കണ്ട് മറക്കാവുന്ന ഒരു സാധാ സിനിമാ അനുഭവമാണ് ബിഗ് ബ്രദർ.

(റേറ്റിംഗ്:2.5/5)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :