'ടിക്കറ്റ് ചാർജ് ആയ 75 രൂപ തന്നിട്ട് പോയാൽ മതി, ഇനി ആവർത്തിക്കരുത്’- ആരാധകനിൽ നിന്നും നേരിട്ട അനുഭവം പങ്കുവെച്ച് ആസിഫ് അലി

നീലിമ ലക്ഷ്മി മോഹൻ| Last Modified വ്യാഴം, 7 നവം‌ബര്‍ 2019 (10:43 IST)
മലയാളത്തിലെ യൂത്തന്മാരിൽ മുൻ‌നിരയിൽ നിൽക്കുന്നയാളാണ് ആസിഫ് അലി. വ്യത്യസ്തമായ സിനിമകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ ആസിഫ് മുൻപന്തിയിലാണ്. എന്നാൽ, ഇതിൽ ചിലതെല്ലാം വമ്പൻ പരാജയമായി മാറാറുമുണ്ട്. സിനിമയിലെത്തി 10 വര്‍ഷം തികയുമ്പോള്‍ സിനിമയെ കുറിച്ച് തന്റെ കാഴ്ച്ചപ്പാട് മാറ്റാന്‍ കാരണമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആസിഫ്.

‘ഒരിക്കല്‍ എറണാകുളം പത്മ തിയറ്ററില്‍ എന്റെ ഒരു സിനിമയുടെ പ്രേക്ഷക പ്രതികരണം അറിയാനായി ഞാന്‍ നേരിട്ട് പോയി. തുടങ്ങി, ഇടവേള ആയപ്പോള്‍ മനസ്സിലായി അത് പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന്. പുറത്തിറങ്ങിയപ്പോൾ ഒരാൾ അടുത്തേക്ക് വിളിച്ചു. അടുത്ത് ചെന്ന് ‘എന്താ ചേട്ടാ’ എന്ന് ചോദിച്ചപ്പോൾ ‘ടിക്കറ്റ് ചാര്‍ജായ 75 രൂപ തന്നിട്ടു പോയാ മതി‘ എന്ന് അയാൾ പറഞ്ഞു.‘

‘സംഭവം കൈവിട്ട് പോയെന്ന് മനസിലായി. ഞാൻ നിന്ന് പരുങ്ങി, അദ്ദേഹത്തോട് ക്ഷമ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ എനിക്ക് നല്ല ഓര്‍മയുണ്ട്. ‘ങും, പൊക്കോ. ഇനി ഇത് ആവര്‍ത്തിക്കരുത്. ഞങ്ങള്‍ക്ക് നിന്നോട് ഒരു ഇഷ്ടമുണ്ട്. അതു കളയരുത്’.‘

‘ഞാനെന്ന നടന്റെ ഉത്തരവാദിത്തം നിസ്സാരമല്ലെന്ന് എനിക്ക് മനസിലാക്കി തരാൻ ആ സംഭവം ഒരു കാരണമായി മാറി. എന്റെ മുഖം കണ്ട് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകന് ആദ്യ പരിഗണന കൊടുത്തു വേണം സിനിമ ചെയ്യാനെന്ന തിരിച്ചറിവിലേക്ക് ഞാന്‍ എത്തി.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :