ഫോര്‍ഡ് - കാറുകളുടെ കളിത്തോഴന്‍

WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (15:58 IST)
PRO
മിഷിഗണിലെ ഡിയര്‍ബോണ്‍ പട്ടണത്തിനടുത്ത് സമൃദ്ധമായ കൃഷിയിടങ്ങളുള്ള കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഒരു ചെറുപ്പക്കാരന്‍ ലോകത്തിന്‍റെ നെറുകയിലേക്ക് വണ്ടിയോടിച്ച് കയറിയത്. ചെറുപ്പക്കാരനെ നമുക്ക് ഹെന്‍ട്രി ഫോര്‍ഡെന്നും അവന്‍റെ സ്വപ്നസഞ്ചാരത്തെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയെന്നും വിളിക്കാം. 1863ല്‍ ജനിച്ച ഫോര്‍ഡിന്‍റെ ജന്‍‌മദിനമാണ് ജൂലൈ 30.

വില്യമിന്‍റെയും മേരി ഫോര്‍ഡിന്‍റെയും ആറു മക്കളില്‍ മൂത്തവനായി ഹെന്‍ട്രി ഫോര്‍ഡ് ജനിച്ചു. കുട്ടിക്കാലത്തു തന്നെ യന്ത്രപ്പണിയില്‍ താത്പര്യമുണ്ടായിരുന്ന ഫോര്‍ഡ് അച്ഛന്‍റെ കടയില്‍ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. പതിമൂന്നാം വയസ്സിലാണ് സ്വയം ഓടുന്ന ഒരു വണ്ടി - ആവിയന്ത്രത്താല്‍ സ്വയം ചലിക്കുന്ന വണ്ടി ഫോര്‍ഡ് കണ്ടത്.

1879ല്‍ ഫ്ളവര്‍ ബ്രദേഴ്സ് കമ്പനിയില്‍ മെക്കാനിക്ക് സഹായിയായി ചേര്‍ന്നു. 1882ല്‍ ഡിയര്‍ ബോണിലേക്ക് മടങ്ങിയെത്തി സ്വന്തം കമ്പനിയില്‍ പണിയെടുത്തു. അവിടെ വികസിപ്പിച്ചെടുത്ത വലിപ്പം കുറഞ്ഞ ബസ്റ്റിംഗ് ഹൗസ് ആവിയന്ത്രം ഫോര്‍ഡിന് പുതിയ തുടക്കം നല്‍കി.

1888ല്‍ ക്ളാരാ ബ്രയന്‍റിനെ ഫോര്‍ഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ്‍ ഇല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോര്‍ഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോര്‍ഡ് പരീക്ഷിച്ചു. കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ഓട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോര്‍ഡിന്‍റെ തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോര്‍ഡ്, ഹെന്‍ട്രി ഫോര്‍ഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.

1903ല്‍ കുറെ നിക്ഷേപകരെ കൂടി ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. വേഗതയില്‍ പുതിയ റെക്കോര്‍ഡിട്ട ഫോര്‍ഡിന്‍റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.

1913ല്‍ പുറത്തിറക്കിയ മോഡല്‍ ടി എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി എസ് മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോര്‍ഡ് വിപണി പിടിച്ചു.

1931ല്‍ മോഡല്‍ എ വിജയചരിത്രം ആവര്‍ത്തിച്ചു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് കാര്‍ നിര്‍മ്മാണത്തിനാവശ്യമായ പ്ളാസ്റ്റിക്കും മറ്റ് അസംസ്കൃത വസ്തുക്കളും നിര്‍മ്മിക്കാനുള്ള പരീക്ഷണങ്ങളും വിജയം കണ്ടു. വ്യാവസായിക രംഗത്തു മാത്രമല്ല ഫോര്‍ഡിന്‍റെ പ്രവൃത്തി വിജയങ്ങള്‍. 1919ല്‍ ദ ഡര്‍ബോണ്‍ ഇന്‍ഡിപെന്‍ഡന്‍റ് എന്ന പത്രം തുടങ്ങി. ഹിറ്റ്ലറുടെ ജൂത വിരോധത്തിന് അനുകൂല നിലപാടായിരുന്നു ഫോര്‍ഡിന്‍റേത്.

ഹിറ്റ്ലര്‍ക്ക് യന്ത്രസഹായങ്ങളും ഫോഡ് നല്‍കിയതായി ചരിത്രം. 1938ല്‍ ദ് ഗ്രാന്‍റ് ക്രോസ് ഓഫ് ദ ഓഥര്‍ ഓഫ് ദ ജര്‍മ്മന്‍ ഈഗിള്‍ പുരസ്കാരം ഹിറ്റ്ലര്‍ നല്‍കിയത് ഒരര്‍ത്ഥത്തില്‍ ഉപകാര സ്മരണയായിരുന്നു. ഈ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കക്കാരനാണ് ഫോര്‍ഡ്.

തൊഴിലാളികളോട് അനുകൂല നിലപാട് സ്വീകരിച്ച ഫോര്‍ഡ് അഞ്ചു ദിവസം 40 മണിക്കൂര്‍ ജോലി സമയം എന്ന തൊഴില്‍ ക്രമം 1926ല്‍ തന്‍റെ കമ്പനിയില്‍ നടപ്പാക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി. 1945ല്‍ റൂസ് വെല്‍റ്റ് ഫെഡറല്‍ ബാലറ്റിലൂടെ അധികാരമേറ്റപ്പോഴേക്കും ഫോര്‍ഡ് കമ്പനിയില്‍ നിന്ന് പിന്‍വാങ്ങി. ഫോര്‍ഡിന്‍റെ ചെറുമകന്‍ ഹെന്‍ട്രി ഫോര്‍ഡ് രണ്ടാമന്‍ അപ്പോഴേക്കും കമ്പനിയെ നിയന്ത്രിക്കാന്‍ പ്രാപ്തനായിരുന്നു.

1936ല്‍ തുടങ്ങിയ ഫോര്‍ഡ് ഫൗണ്ടേഷന്‍ ഇന്ന് ലോകം മുഴുവനുമുള്ള സേവന സംഘടനയാണ്. ഹോട്ടല്‍ വ്യവസായ രംഗത്തും ഫോര്‍ഡിന്‍റെ പേരുകളുണ്ട്. 1947 ഏപ്രില്‍ ഏഴിനാണ് ഹെന്‍‌ട്രി ഫോര്‍ഡ് മരണത്തിന് കീഴടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :