സീൻ‌ കോൺ‌ട്ര, 9 താരങ്ങൾ, 8ന്റെ പണി; കോഹ്ലി വെള്ളം കുടിക്കും?!

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (12:12 IST)
ടീം ഇന്ത്യയ്ക്ക് ഇപ്പോൾ കഷ്ടകാലമാണ്. പ്രധാന താരങ്ങൾക്കേറ്റ പരിക്ക് ടീമിനെ പ്രത്യക്ഷത്തിൽ ബാധിക്കുന്നില്ലെങ്കിലും ക്യാപ്റ്റന് വെല്ലുവിളിയായിരിക്കുകയാണ്. ഉപനായകൻ രോഹിത് ശർമ, ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ദീപക് ചാഹർ എന്നിവരാണു പരുക്കിന്റെ പിടിയിലായിരിക്കുന്നത്. ഇഷാന്ത് ശർമ, ഉൾപ്പെടെ പരുക്കിൽനിന്നു പൂർണമായി മോചിതരാകാത്തവർ വേറെയും. ഏതായാലും ടീമിലെ മറ്റ് അംഗങ്ങളെ ശ്രദ്ധാപൂർവ്വം മാത്രം കളത്തിലിറക്കാനുള്ള തീരുമാനത്തിലാണ് കോഹ്ലി.

2019ൽ ടോപ് ഫോമിൽ കളിക്കുന്ന ഉപനായകൻ രോഹിത് ശർമയുടെ പരിക്കാണ് കോഹ്ലിയെ ഏറ്റവും അധികം ബാധിക്കുക. രോഹിത്, ശിഖർ ധവാൻ, വിരാട് കോലി എന്നിവരുടെ ബാറ്റിങ്ങാണ് സമീപ കാലത്തെ ഇന്ത്യയുടെ വിജയമന്ത്രം. ഇതിൽ രോഹിതിനു മുന്നേ തന്നെ പരിക്ക് പണി നൽകിയത് ശിഖർ ധവാന് ആയിരുന്നു. ബാറ്റിംഗിലെ ആദ്യനിരയിലെ മൂവർ സംഘമാണ് രോഹിതും ധവാനും കോഹ്ലിയും. ഇതിൽ മറ്റ് രണ്ട് പേരും ഇപ്പോൾ കൂടെയില്ല എന്ന തിരിച്ചറിവ് കോഹ്ലിയെ മാനസികമായി തളർത്തിയേക്കും. ഇവർ രണ്ടുമില്ലാത്തതിനാൽ തന്നെ തന്റെ കളി കൂടുതൽ ശ്രദ്ധ നൽകിയാകണമെന്ന് കോഹ്ലി തിരിച്ചറിയും.

അവസാന ട്വന്റി 20 മത്സരത്തിനിടെയാണ് രോഹിത്തിനു ഇടതുകാൽവണ്ണയ്ക്കു പരുക്കേറ്റത്. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ് പുറത്തു പോകേണ്ടി വന്ന ധവാനെ പരുക്ക് വിടാതെ പിന്തുടരുകയാണ്.
ധവാന്റെ ഇടതു തോളിലെ പരുക്കു മാറാൻ ഇനിയും സമയമെടുക്കും.

ഏകദിന ലോകകപ്പിനു ശേഷം ഭുവനേശ്വർ കുമാറിനും കഷ്ടകാലമാണ്. പരിക്കിനു ശേഷം തിരിച്ചെത്തിയ ഭുവി ക്ക് തിരിച്ചടിയായ വിൻഡീസിനെതിരായ പരമ്പരയാണ്. നാഭിയിൽ പരിക്കേറ്റ താരം ഇപ്പോൾ വിശ്രമത്തിലാണ്. ഇന്ത്യൻ ടീമിന്റെ മിന്നൽ‌മാനായ ഹാർദ്ദിക് പാണ്ഡ്യയുടെ സ്ഥിതിയും മറിച്ചല്ല. പുറംവേദനയാണ് താരത്തിന്റെ പ്രശ്നം. ശസ്ത്രക്രിയയ്ക്കുശേഷം വിശ്രമത്തിലാണ്. ഭേദമാകാതെ തിരിച്ചെത്താൻ കഴിയില്ല. ദീപക് ചാഹറിനും പുറം‌വേദന തന്നെയാണ് വില്ലനായത്.

നിലവിൽ ടീമിലുണ്ടെങ്കിലും വളരെ ശ്രദ്ധപൂർവ്വം കളിക്കേണ്ട നാല് പേരുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, കുൽ‌ദീപ് യാദവ് എന്നിവർ. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയ ബുമ്ര വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ വിശ്രമം ലഭിച്ചില്ലെങ്കിൽ ഏതു നേരവും പരുക്കേൽക്കാൻ സാധ്യതയുള്ള താരമാണ് ബുമ്ര. ഇപ്പോൾ മികച്ച ഫോമിൽ കളിക്കുന്ന ഷമിയുടെ അവസ്ഥയും അതുതന്നെയാണ്. പരിക്കിന്റെ സ്ഥിരം ഇരയാണ് ഷമി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :