2019 ലോകകപ്പിലും ഇന്ത്യൻ സ്വപ്‌നങ്ങൾ തകർത്തത് വില്യംസൺ- ടെയ്‌ലർ ജോഡി

അഭിറാം മനോഹർ| Last Modified വെള്ളി, 25 ജൂണ്‍ 2021 (14:23 IST)
ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാവത്ത രണ്ട് മുറിവുകളാണ് 2019 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയും ലോക ടെസ്റ്റ് ചാമ്പ്യൻ‌ഷിപ്പ് ഫൈനലിലെ തോൽവിയും. രണ്ടിലും ഇന്ത്യയെ തകർത്തത് ന്യൂസിലൻ‌ഡാണെങ്കിലും ഇന്ത്യൻ വിജയത്തിന് വിലങ്ങു തടിയായത് പ്രധാനമായും വില്യംസൺ-റോസ് ടെയ്‌ലർ ജോഡിയാണ്.

രണ്ട് ഐസിസി കിരീടനേട്ടങ്ങളാണ് ഈ ബാറ്റിങ് കൂട്ടുക്കെട്ട് ഇന്ത്യയിൽ നിന്നും അകറ്റിയത്.ഇംഗ്ലണ്ട് വേദിയായ 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിക്കുന്ന പ്രകടനമാണ് കാഴ്‌ച്ചവെച്ചിരുന്നത്. 5 സെഞ്ചുറികളുമായി മിന്നുന്ന ഫോമിൽ നിൽക്കുന്ന രോഹിത് ശർമ. ധോണിയും കോലിയുമുൾപ്പെടുന്ന ബാറ്റിങ് നിര എന്നാൽ രോഹിത് ശര്‍മ ഇന്ത്യക്കായി കളം നിറഞ്ഞാടിയ ലോകകപ്പില്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്താകാനായിരുന്നു ഇന്ത്യയ്ക്ക് വിധി.

95 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറി ഉള്‍പ്പെടെ 67 റണ്‍സ് നേടിയ വില്യംസണും 90 പന്തില്‍ 3 ഫോറും ഒരു സിക്‌സുമടക്കം 74 റൺസ് നേടിയ റോസ് ടെയ്‌ലറുമായിരുന്നു ന്യൂസിലൻഡിന് അന്ന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 65 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാവട്ടെ 44 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിനെ മറ്റൊരു തകർച്ചയിലേക്ക് പോവാതെ സംരക്ഷിക്കലായിരുന്നു ആദ്യം ഈ ജോഡിയുടെ ഉത്തരവാദിത്തം. പതിയെ സ്കോർ ഉയർത്തിയ രണ്ട് പേരും അവസാനത്തോടെ സ്കോറിങ് വേഗത ഉയർത്തി ടീം സ്കോർ ഉയർത്തുകയായിരുന്നു. വില്യംസണ്‍ പുറത്താവാതെ 52 റണ്‍സും ടെയ്‌ലര്‍ പുറത്താവാതെ 47 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് 96 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണുണ്ടാക്കിയത്. ഈ കൂട്ടുക്കെട്ട് തുടക്കത്തിൽ തന്നെ തകർക്കാൻ ഇന്ത്യക്കായെങ്കിൽ മത്സരത്തിലേക്ക് തിരികെയെ‌ത്താൻ ഇന്ത്യൻ നിരയ്ക്ക് സാധിച്ചേനെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :