സിനിമാരംഗത്ത് പോഷ് നിയമം നടപ്പിലാക്കണം, അതിജീവിതയ്‌ക്കൊപ്പം: സംവിധായകൻ ലിജു കൃഷ്‌ണയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്യു‌സിസി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 മാര്‍ച്ച് 2022 (12:49 IST)
സംവിധായകൻ ലിജുകൃഷ്‌‌ക്കെതിരെ പീഡനക്കേസിൽ അറസ്റ്റ് നടന്ന പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന പോഷ് നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി സിനിമയിലെ വനിതകളുടെ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. കേസ് തീർപ്പാവുന്നത് വരെ ലിജു കൃഷ്‌ണയെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും സിനിമയിൽ നിന്ന് വിലക്കണമെന്നും ഡബ്യു‌സിസി‌ ആവശ്യപ്പെട്ടു.

കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നത്. മലയാള സംവിധായകൻ ലിജു കൃഷ്ണയെ
ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട
അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

1) കേസ് തീർപ്പാക്കുന്നതുവരെ സംവിധായകൻ ലിജു കൃഷ്ണയുടെ
എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണം.

2)കേസ് തീർപ്പാക്കുന്നതുവരെ മലയാളം ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണം.
മലയാളം സിനിമാ നിർമ്മാണങ്ങളിൽ POSH നിയമം ഉടനടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും ഇൻഡസ്ട്രിയിലുടനീളമുള്ള ലൈംഗികപീഡനങ്ങളോട് ഒരു സീറോ ടോളറൻസ് നയവും ഡബ്ല്യുസിസി ആവർത്തിക്കുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :