മലയാള സിനിമയുടെ 'അങ്കിള്‍'; വിടവാങ്ങിയത് ഇതിഹാസ തിരക്കഥാകൃത്ത്

രേണുക വേണു| Last Modified ശനി, 23 ഏപ്രില്‍ 2022 (13:34 IST)

മലയാള സിനിമയ്ക്ക് ജോണ്‍ പോള്‍ 'അങ്കിള്‍' ആണ്. മുതിര്‍ന്ന സംവിധായകര്‍ മുതല്‍ യുവ താരങ്ങള്‍ വരെ ജോണ്‍ പോളിനെ അങ്കിള്‍ എന്നാണ് വിളിക്കുക. ആ വിളി കേള്‍ക്കാനാണ് അദ്ദേഹത്തിനു കൂടുതല്‍ താല്‍പര്യവും. മലയാള സിനിമയില്‍ ഏറ്റവും നല്ല സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ ജോണ്‍ പോളിന്റെ തൂലികയ്ക്കുള്ള റോള്‍ വളരെ പ്രധാനപ്പെട്ടതാണ്.

72-ാം വയസ്സിലാണ് ജോണ്‍ പോള്‍ വിടവാങ്ങിയിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളം വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്‍പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.

ഭരതന് വേണ്ടിയാണ് ജോണ്‍ പോള്‍ ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിവയാണ് ജോണ്‍ പോള്‍ തിരക്കഥ രചിച്ചതില്‍ പ്രധാനപ്പെട്ട സിനിമകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :