തൃശൂരിൽ സുരേഷ് ഗോപി തന്നെ വേണം, പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനത്തിന് മുൻപെ ചുവരെഴുത്തുകളുമായി ബിജെപി പ്രവർത്തകർ

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ജനുവരി 2024 (14:02 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തൃശൂരിലെത്തുന്ന പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി കാണിച്ചുകൊണ്ട് നഗരത്തില്‍ ചുവരെഴുത്തുകള്‍. നാളത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി അണികളുടെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം എത്തും മുന്‍പെ അണികള്‍ പ്രചാരണം ആരംഭിച്ചത്.

പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സ്വമേധയാ ആണ് ഇത്തരം ചുവരെഴുത്ത് നടത്തിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തൃശൂരില്‍ പാര്‍ട്ടി പരിപാടികളിലും അല്ലാതെയും സുരേഷ് ഗോപി സ്ഥിരസാന്നിധ്യമാണ്. സാധാരണ്ണ തൃശൂര്‍ മണ്ഡലത്തില്‍ ഒരു ലക്ഷത്തില്‍ താഴെയാണ് ബിജെപിയുടെ വോട്ട്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപിയുടെ താരപ്രഭാവം കാരണം 2 ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം വോട്ടുകള്‍ നേടാന്‍ ബിജെപിക്കായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിന് ശേഷം നിയ്യമസഭാ തിരെഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാനാണ് സാധ്യത അധികവും. സിറ്റിംഗ് എം പി ടി.എന്‍ പ്രതാപന്‍ തന്നെയായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍ മന്ത്രി വി എസ് സുനില്‍കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :