കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 11 ഫെബ്രുവരി 2021 (12:47 IST)
മുംബൈ: കേരളത്തിൽനിന്നും എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര, രാജ്യത്ത് ഏറ്റവുമധികം പേർ കൊവിഡ് ചികിത്സയിലുള്ളത് കേരളത്തിലാണ് എന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി എന്ന് മഹരാഷ്ട്ര സർക്കാർ വ്യക്തമാക്കി. ആർടി പിസിആർ പരിശോധനയാണ് മഹാരാഷ്ട്രയിലേയ്ക്ക് യാത്ര ചെയ്യേണ്ടവർ നടത്തേണ്ടത്.

വിമാന യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് നടത്തിയ ആർടിപിസിആർ പരിശോധന ഫലമാണ് വേണ്ടത്. പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവരെ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കും. ഇതിന്റെ ചിലവ് യാത്രക്കാർ വഹിയ്ക്കണം. ട്രെയിനിലാണ് യാത്ര ചെയ്യുന്നത് എങ്കിൽ 96 മണിക്കുറിനകം നടത്തിയ പരിശോധന ഫലം നൽകണം. പരിശോധന നടത്താതെ എത്തിയാൽ, അതത് റെയിൽവേ സ്റ്റേഷനുകളിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. പൊസിറ്റീവ് ആയാൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റും. ചികിത്സയുടെ ചിലവ് സ്വയം വഹിയ്ക്കേണ്ടിവരും. റോഡ് വഴിയാണ് യാത്ര ചെയ്യുന്നത് എങ്കിൽ അതിർത്തിയിൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് സ്ക്രീനിങ് നടത്തിയ ശേഷം മാത്രമെ കടത്തിവിടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :